തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ ഹെക്ടറിന് 9 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിനുൾപ്പെടെ 1383 ഹെക്ടർ ഭൂമി പദ്ധതിക്കായി വേണ്ടിവരും. 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലമേറ്റെടുക്കാൻ മാത്രം 13,362 കോടി ചെലവാകും. കെ റെയിലിനായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.

ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏറ്റെടുക്കേണ്ടതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയെന്നും 9314 കെട്ടിടങ്ങൾ പൊളിച്ച് നീക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങളേയും പാടങ്ങളേയും പദ്ധതി ബാധിക്കില്ല. പാടശേഖരങ്ങൾക്ക് മുകളിൽ 88 കിലോമീറ്റർ ആകാശപാത ഉണ്ടാക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പബ്‌ളിക്ക് ഹിയറിങ്ങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.