കൊച്ചി: ഹൃദയാഘാതത്തേ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന എ.സി ജോസ്

1980ലാണ് ആദ്യമായി കേരള നിയമസഭയിൽ എത്തുന്നത്. എംഎ‍ൽഎ ആയി രണ്ടു വർഷത്തിനു ശേഷം സ്പീക്കർ പദവി അലങ്കരിച്ച ആളെന്ന ബഹുമതിയും എ.സി. ജോസിനുണ്ട്.

ഒരു ദിവസം നിയമസഭയിൽ എട്ടു പ്രാവശ്യം കാസ്റ്റിങ് വോട്ടു ചെയ്ത സ്പീക്കർ എന്ന് ഇദ്ദേഹത്തിന്റെ റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല എന്നുള്ളതാണ് കൗതുകം.

1980 ലാണ് ആദ്യമായി ആന്റണി ഗ്രൂപ്പിന്റെ പ്രതിനിധിയായി എ.സി ജോസ് പറവൂരിൽ നിന്ന് മത്സരിച്ചു നിയമസഭാഗമാകുന്നത്. അന്ന് ആന്റണി ഗ്രൂപ്പും മാണി ഗ്രൂപ്പും ഇടതുപക്ഷത്തിന്റെ ഭാഗമായിരുന്നു. പിന്നിട് ഇവർ 1982 ൽ ഇടതിൽ നിന്നും പിന്തുണ പിൻവലിച്ചു വലതുപക്ഷത്തെക്കെത്തി പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ അന്നു കെ. കരുണാകരൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി. പക്ഷെ നിയമസഭയിൽ കരുണാകരൻ മന്ത്രി സഭക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. ഈ സമയത്താണ് നിയമസഭയിൽ വെറും രണ്ടു വർഷം മാത്രം പ്രവർത്തിച്ച എ.സി. ജോസ് സ്പീക്കർ പദവിയിൽ എത്തുന്നത്. അന്ന് നിയമസഭയിൽ ഭരണപക്ഷത്തും, പ്രതിപക്ഷത്തും 70 എംഎ‍ൽഎ മാർ സമാസമം എന്ന അവസ്ഥയായിരുന്നു. ഇത് മുതലാക്കി കരുണാകരന്റെ മന്ത്രിസഭക്കെതിരെ ഉടനെതന്നെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വന്നു.

140 എം.ൽ.എ മാരും ഒരു ആഗ്ലോ ഇന്ത്യൻ പ്രതിനിധിയും ചേർന്നു 141 എന്നാണ് നിയമസഭയിൽ അംഗ സംഖ്യ. സാധാരണ ഗതിയിൽ സ്പീക്കർക്ക് നിയമസഭയിൽ വോട്ടില്ല. വോട്ടുകൾ തുല്യമായി വന്നാൽ സ്പീക്കർക്ക് കാസ്റ്റിങ് വോട്ടു ചെയ്യാമെന്നാണ് നിയമം. അന്ന് മന്ത്രിസഭക്കെതിരെ അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ അനുകുലിച്ചും പ്രതികുലിച്ചും 70 പേർ സമാസമം. പക്ഷെ സ്പീക്കർ എ.സി. ജോസിന്റെ കാസ്റ്റിങ് വോട്ടിൽ നിയമസഭയിൽ അന്ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം തള്ളി. തുടർന്ന് ഗവർണ്ണറുടെ നന്ദി പ്രമേയത്തിന്മേൽ ഇടതുപക്ഷവും മറ്റു പ്രതിപക്ഷ പാർട്ടികളും ഏഴു ഭേതഗതികൾ വേണമെന്നു കാണിച്ചു വിണ്ടും അതിനായി അവിശ്വാസം അവതരിപ്പിച്ചു. ഈ ഏഴു ഭേതഗതികളും പ്രത്യേകം പ്രത്യേകം വോട്ടിനിട്ടു.

എന്നാൽ സ്പീക്കർ എ.സി ജോസിന്റെ കാസ്റ്റിങ് വോട്ടിൽ വീണ്ടും പ്രതിപക്ഷം പരാജിതരായി എന്ന് മാത്രമല്ല ലോക ചരിത്രത്തിൽ ആദ്യമായി എട്ടോളം കാസ്റ്റിങ് വോട്ടു ചെയ്ത സ്പീക്കർ എന്ന റെക്കോർഡ് എ.സി ജോസിനു സ്വന്തം എന്നത് ചരിത്രമായി . പ്രതിപക്ഷം എന്നിട്ടും വെറുതെ ഇരുന്നില്ല. അപ്പോൾ തന്നെ വർക്കല രാധാകൃഷ്ണൻ സ്പീക്കർക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായും അവസാനമായും അവിശ്വാസം നേരിടേണ്ടി വന്ന സ്പീക്കറും എ.സി ജോസ് ആണ്. പക്ഷെ ആ അവിശ്വാസവും തള്ളി പോയി. വിണ്ടും വിജയം ആവർത്തിച്ചപ്പോൾ ഭരണപക്ഷത്തെ അന്നത്തെ പ്രമുഖ എംഎ‍ൽഎ ലോനപ്പൻ നമ്പാടൻ കാലു മാറിയതിനാൽ ദിവസങ്ങൾ മാത്രം ആയുസുള്ള കരുണാകരൻ മന്ത്രി സഭ താഴെ പോയി. എ.സി ജോസ് എന്നാൽ 'ഓൾവേയ്‌സ് കാസ്റ്റിങ് വോട്ടു ജോസ്' എന്നാണെന്ന് സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രൻ ഇദ്ദേഹത്തെ വിളിച്ചതും അന്നായിരുന്നു

അവിടെയും തിരുന്നില്ല എ.സി. ജോസ് ചരിത്രം. 1982 ലെ പിന്നിട് വന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പറവൂർ നിന്ന് മത്സരിച്ച എ.സി ജോസ് പരാജയപ്പെട്ടു. കേരളത്തിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് വോട്ടെടുപ്പു നടത്തിയത്ത് അന്ന് എ.സി. ജോസ് മത്സരിച്ച പറവൂർ നിയമസഭ മണ്ഡലത്തിലായിരുന്നു. പറവൂരിൽ അന്ന് 50 ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും ബാക്കി 38 ബൂത്തുകളിൽ ബാലറ്റ് വോട്ടുമായിരുന്നു. തിരഞ്ഞെടുപ്പിന്റെ ലീഡ് നില വന്നപ്പോൾ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച സ്ഥലങ്ങളിൽ എ.സി ജോസിന്റെ എതിർ സ്ഥാനാർത്ഥിക്കും, ബാലറ്റ് ഉപയോഗിച്ചു വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിൽ എ.സി. ജോസിനും ലീഡ് എന്നായിരുന്നു. ഫലം വന്നപ്പോൾ ജോസ് പറവൂരിൽ തോറ്റു .ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് തെറ്റാണെന്ന് കാണിച്ചു എ.സി ജോസ് ഹൈക്കോടതിയെ സമീപിച്ചു. പക്ഷെ കോടതി ഇദ്ദേഹത്തിന്റെ വാദം തള്ളി.

തുടർന്ന് എ.സി ജോസ് കേസുമായി സുപ്രിംകോടതിയെ സമിപിക്കുകയും സുപ്രിംകോടതി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് തെറ്റാണെന്നും വിധിച്ചു അതോടൊപ്പം ജോസിന്റെ വാദം ശരിയാണെന്നും, ബാലറ്റ് പേപ്പറിൽ വോട്ടു ചെയ്യണമെന്നാണ് ജനപ്രാതിനിധ്യം പറഞ്ഞിരിക്കുന്നതെന്നും പറഞ്ഞ സുപ്രിംകോടതി അന്നത്തെ തിരഞ്ഞെടുപ്പ് ഭാഗികമായി അസ്ഥിരപെടുത്തി. 50 ബൂത്തിൽ വിണ്ടും റീപോളിങ് നടത്താൻ ഉത്തരവിട്ടു. അങ്ങനെ അന്നത്തെ റി പോളിഗിൽ എ.സി ജോസ് വീണ്ടും ജയിച്ചതും ചരിത്രം. കേരളത്തിൽ വേറെ ഒരു ജന പ്രതിനിധിക്കോ കോൺ്ഗ്രസ് നേതാക്കന്മാർക്കോ അവകാശപ്പെടാനില്ലാത്ത നേട്ടങ്ങളും അട്ടിമറികളും രാഷ്ട്രീയ ജീവിതത്തിൽ നേടി മുന്നേറിയ നേതാവാണിദ്ദേഹം. ഒപ്പം അഭിപ്രായ സ്ഥിരതയുള്ള കോൺഗ്രസുകാരനും കെഎസ്‌യുവിന്റെ സ്ഥാപക നേതാവും. കൊച്ചി കോർപറേഷന്റെ രണ്ടാമത്തെ മേയറുമായിരുന്നു മൺമറഞ്ഞ എ സി ജോസ്.