കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്യുന്നതിനിടെ തളർന്നു വീണു 12 വർഷമായി കിടപ്പായിരുന്ന ഡോക്ടർ വിട പറഞ്ഞു. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മുൻ അസോഷ്യേറ്റ് പ്രഫസറും കുമരകം തെക്കുംഭാഗത്ത് അറത്തറയിൽ എ.കെ.കേശവന്റെ മകനുമായ ഡോ. എ.കെ.രാജു(60)വാണു മരിച്ചത്. അപൂർവ രോഗമായ മിക്‌സോമ ബാധിച്ചാണ് ഡോക്ടർ കിടപ്പിലായത്.

2006 ഒക്ടോബർ ഒൻപതിനു ഗൈനക്കോളജി ശസ്ത്രക്രിയ തിയറ്ററിൽ ശസ്ത്രക്രിയ ചെയ്തു പൂർത്തിയാകുന്നതിനിടെയാണു ഡോ.രാജു തളർന്നു വീണത്. ഉടൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ അപൂർവ രോഗമായ മിക്‌സോമയാണെന്നു (ഹൃദയത്തിനുള്ളിലെ മുഴ) കണ്ടെത്തി. ആറുമാസത്തെ വിദഗ്ധ ചികിൽസയെ തുടർന്നു ജീവൻ മാത്രം തിരികെ കിട്ടി. ശരീരം പൂർണമായും തളർന്നു, കാഴ്ച നഷ്ടമായി.

2008ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സ്വയം വിരമിച്ചു. സംസ്‌കാരം ഇന്ന് 9.30ന് മുട്ടമ്പലം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: ഡോ. അരുണാ രാജു (കാരിത്താസ് ആശുപത്രി, തെള്ളകം) തൃശൂർ, കാട്ടൂർ, പട്ടാലി കുടുംബാംഗം. മക്കൾ: ഡോ. നീതു രാജ് (കാരിത്താസ് ആശുപത്രി, തെള്ളകം), നവീൻ രാജ് (ടെക്‌നോപാർക്ക്, തിരുവനന്തപുരം), മരുമക്കൾ: ഡോ. പി.കിരൺ (റേഡിയോളജിസ്റ്റ്, മെഡിക്കൽ കോളജ്, കോട്ടയം.) ശ്രീലക്ഷ്മി (ടെക്‌നോപാർക്ക് തിരുവനന്തപുരം).

വന്ധ്യതാ ചികിൽസാ വിദഗ്ധൻ എന്ന നിലയിൽ പേരെടുത്ത ഡോ. രാജുവിനെത്തേടി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും രോഗികൾ എത്തിയിരുന്നു. കുമരകം സർക്കാർ സ്‌കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച അദ്ദേഹം ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും ഗൈനക്കോളജിയിൽ എംഡിയും നേടിയത്. ആലപ്പുഴ, തൃശൂർ മെഡിക്കൽ കോളജുകളിലും ജോലി ചെയ്തിട്ടുണ്ട്.