കോഴിക്കോട്: നാടക സംവിധായകൻ എ ശാന്തകുമാർ അന്തരിച്ചു. ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് പറമ്പിൽ സ്വദേശിയാണ്. രക്താർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്നലെ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് ഇന്ന് വൈകീട്ട് മരണപ്പെട്ടത്. സജീവ ഇടതു പക്ഷ പ്രവർത്തകനായിരുന്ന ശാന്തകുമാരൻ കോഴിക്കോട്ടെ സംസ്‌കാരിക കൂട്ടായ്മകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. 2010ൽ നാടക രചനക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.

കൂവാഗം, മരം പെയ്യുന്നു, കർക്കടകം, രാച്ചിയമ്മ (ഉറൂബിന്റെ നോവലിന്റെ രംഗഭാഷ), കറുത്ത വിധവ, ചിരുത ചിലതൊക്കെ മറന്നുപോയി, കുരുടൻ പൂച്ച (കേരള സാഹിത്യ അക്കാദമി പുരസ്‌കാരം) തുടങ്ങിയവയാണ് പ്രധാന കൃതികൾ. ചെറിയ ഇടവേളക്ക് ശേഷം രോഗം വീണ്ടും പിടിമുറുക്കിയ സമയത്ത് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. അന്തിമ വിധി എന്തായാലും നാടകക്കാരനായി തന്നെ പുനർജനിക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ഫെയ്സ് ബുക്കിൽ കുറിച്ചത്.