ന്യൂഡൽഹി: ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്നും പ്രപഞ്ചം നിലനിൽക്കുന്നിടത്തോളം ഈ വിവരങ്ങൾ ഹാക്ക് ചെയ്യുക അസാധ്യമെന്നും യുഐഡിഎഐ. സുപ്രീം കോടതിയിലെ പവർ പോയിന്റ് അവതരണത്തിലാണ് യുഐഡിഎഐ സിഇഒ ഇക്കാര്യം കോടതിയെ അറിയിച്ച്.

ആധാറിനായി സ്വീകരിച്ച ബയോമെട്രിക് വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് പോലും കൈമാറിയിട്ടില്ല. ദേശീയ അന്വേഷണ ഏജൻസികൾ കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഒരിക്കൽ പോലും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും സിഇഒ വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങൾക്കും ആധാർ പരിഹാരമല്ലെന്നും അഥോററ്റി കോടതിയെ അറിയിച്ചു.

അതേസമയം ബയോമെട്രിക് വെരിഫൈ ചെയ്യാൻ സാധിക്കാത്തതിന്റെ പേരിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നില്ലേ എന്ന് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് 49,000 സ്വകാര്യ എന്റോൾമെന്റ് ഏജൻസികളുടെ അംഗീകാരം റദ്ദാക്കിയതെന്ന് കോടതി പവർപോയിന്റ് അവതരണത്തിനിടെ കോടതി ചോദിച്ചു.

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നൽകാൻ യുഐഡിഎഐയ്ക്ക് ഇന്ന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കോടതി നടപടി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് തീരുമാനം. പവർപോയിന്റ് അവതരണം വെള്ളിയാഴ്ചയും തുടരും.