ന്യൂഡൽഹി: വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ആധാർ ഇല്ലാത്തിന്റെ പേരിൽ ക്ഷേമപദ്ധതികളുടെ പ്രയോജനം നിഷേധിക്കപ്പെട്ടത് ആർക്കാണെന്ന് വ്യക്തമാകാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

അതേസമയം ആർക്കും ആനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ആധാർ ഇല്ലാത്തവർക്ക് മറ്റ് തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പല സർക്കാർ പദ്ധതികൾക്കും ആധാർ നിർബന്ധമാക്കുന്നതിനുള്ള സമയപരിധി ജൂൺ 30 ൽനിന്ന് സെപ്റ്റംബർ 30 ലേക്ക് നീട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ നടപടിയോ വ്യക്തത വരുത്തലോ സാധ്യമല്ല. വിഷയം ജൂലായ് ഏഴിന് വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആധാർ നിർബന്ധമാക്കിക്കൊണ്ടുള്ള ഫെബ്രുവരി എട്ടിലെയും ജൂൺ 22 ലെയും സർക്കാർ വിജ്ഞാപനങ്ങൾ ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ആധാർ നിർബന്ധമാക്കാനുള്ള നീക്കം സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി അടക്കമുള്ളവ കുട്ടികൾക്ക് നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു.

എന്നാൽ വോട്ടർ ഐ.ഡി. പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ആധാറിന് പകരം ക്ഷേമ പദ്ധതികൾക്ക് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.