ന്യൂഡൽഹി: ആധാർ നിയമലംഘനങ്ങൾക്ക് ഒരുകോടി രൂപ വരെ പിഴ ഈടാക്കാം. ആധാർ നിയമം ലംഘിക്കുന്നവർക്ക് എതിരെ നടപടിയെടുക്കാൻ യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (യുഐഡിഎഐ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമലംഘനങ്ങളുടെ നടപടിക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്യും.

ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനത്തിൽ പരാതിയുണ്ടെങ്കിൽ ടെലികോം തർക്കങ്ങൾ പരിഹരിക്കാനുള്ള അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്. 2019ൽ പാർലമെന്റിൽ നിയമം പാസാക്കിയെങ്കിലും യുഐഡിഎഐ അധികാരം നൽകുന്ന വിജ്ഞാപനം ചൊവ്വാഴ്ചയാണ് പുറത്തിറങ്ങിയത്.

സ്വകാര്യത സംരക്ഷിക്കുന്നതിനും യുഐഡിഎഐയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് 2019ൽ ബില്ല് പാർലമെന്റിൽ പാസാക്കിയത്. പത്ത് വർഷത്തിൽ കൂടുതൽ പ്രവർത്ത പരിചയമുള്ള ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറെയാണ് നടപടികൾക്കായി നിയമിക്കുന്നത്.

പിഴ വിധിക്കുന്നതിന് മുൻപ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്തുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ നോട്ടീസ് നൽകണം. അവരുടെ വിശദീകരണം ലഭിച്ചതിന് മാത്രമേ പിഴ ചുമത്താൻ പാടുള്ളുവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. ഇങ്ങനെ ഈടാക്കുന്ന പണം യുഐഡിഎഐയുടെ ഫണ്ടിലേക്ക് നിക്ഷേപിക്കണമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.