കൊച്ചി: ക്രിസ്മസ് റിലീസുകളിൽ മെഗാഹിറ്റിലേക്ക് കുതിക്കുകയാണ് ജയസൂര്യ നായകനായ ആട് 2. ആട് ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യ ഭാഗം വൻപരാജയമായപ്പോൾ അതിന്റെ ക്ഷീണം തീർക്കുന്ന വിജയമാണ് ആട് 2 നേടിയത്. ഈ അവസരത്തിൽ ആട് ഒന്നാം ഭാഗം പരാജപ്പെട്ടതിന്റെ കാരണം വിശദീകരിക്കുകയാണ് നിർമ്മാതാവും നടനുമായ വിജയ് ബാബു.

'ആട് ആദ്യ ഭാഗം പരാജയപ്പെട്ടപ്പോൾ മറ്റുള്ള സിനിമക്കാരെ പോലെ തന്നെ വലിയ വിഷമമുണ്ടാക്കി. പക്ഷെ, ആ സിനിമ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് ഞങ്ങൾക്ക് വ്യക്തമായി അറിയാം. ഒന്നാം ഭാഗത്തിന്റെ എല്ലാ ന്യൂനതകളും തിരിച്ചറിഞ്ഞാണ് രണ്ടാം ഭാഗം നിർമ്മിച്ചിരിക്കുന്നത്. ആട് ആദ്യ ഭാഗത്തിലെ നായകൻ ഉൾപ്പെടെ എല്ലാവരും മണ്ടന്മാരാണ്. നടുവേദനക്കാരനായ നായകൻ, പ്രത്യേകിച്ച് കഴിവുകളൊന്നുമില്ല. നായകൻ മാത്രമല്ല, അയാളുടെ ഗ്യാങിലുള്ള എല്ലാവരും മണ്ടന്മാരാണ്. അവരിലൂടെ ഇന്നസെന്റ് കോമഡിയാണ് ഞങ്ങൾ ഉദ്ദേശിച്ചത്. യാതൊരു അശ്ലീല കോമഡിയും ഈ ചിത്രത്തിലില്ല.

പച്ചയായ ഗ്രാമീണ മനുഷ്യർ, കുട്ടികൾക്ക് ഇവരുമായി ഭയങ്കര കണക്ടുണ്ടാക്കാൻ സാധിച്ചു. ആട് ഒരു പരീക്ഷണമായിരുന്നു. അതിലെ കഥാപാത്രങ്ങളും കഥ പറഞ്ഞ രീതിയുമൊക്കെ പരീക്ഷണങ്ങളായിരുന്നു. ഈ പരീക്ഷണങ്ങൾക്കൊപ്പം കൂടുതൽ പരീക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തിയപ്പോൽ അത് എല്ലാം കൂടി അക്സപ്റ്റ് ചെയ്യാൻ പ്രേക്ഷകർക്ക് സാധിച്ചില്ല എന്നാണ് മനസ്സിലായത്. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഞങ്ങൾ ഇത് റീഎഡിറ്റ് ചെയ്ത്, റീസെൻസർ ചെയ്തിരുന്നു. പക്ഷെ, അപ്പോഴേക്കും അഞ്ച് ദിവസങ്ങൾ പിന്നിട്ടിരുന്നു. സിനിമ തിയേറ്ററുകളിൽനിന്ന് പിൻവാങ്ങി തുടങ്ങുകയും ചെയ്തു. ഇങ്ങനെ റീഎഡിറ്റ് ചെയ്ത സിനിമയാണ് ടിവിയിലും മറ്റും എത്തിയത്. അതാണ് പ്രേക്ഷകർ ഏറ്റെടുത്തത്'.

ആടിന് ഇനി ഒരു സീക്വൻസ് ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിജയ് ബാബു നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു.

'ക്യാരക്ടറുകളും സിനിമയും അതിൽ അഭിനയിച്ചവരുടെ പ്രൊഫൈലുകളും വീണ്ടും വലുതായിരിക്കുകയാണ്. അതുകൊണ്ട് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണിത്. ഞങ്ങൾ ശ്രമിക്കാം.'