ചെന്നൈ: സാറ്റലൈറ്റ് അവകാശയുദ്ധത്തിൽ രജനിയെയും കടത്തിവെട്ടി ആമിർഖാൻ. ആമീറിന്റെ പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രങ്ങളുടെ അവകാശം നെറ്റ്ഫിക്‌സ് സ്വന്തമാക്കിയിരിക്കുന്നത് 120 കോടി രൂപയ്ക്കാണ്.

ആമിർഖാന്റെ വരാനിരിക്കുന്ന സിനിമകളുടെ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളാണ് റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ആമിർഖാനുമായുള്ള കരാറിനു പിന്നാലെ ഷാരൂഖ് ഖാനുമായുള്ള മെഗാ കരാർ ഒപ്പിടാനുള്ള ചർച്ചയിലാണ് കമ്പനി ഇപ്പോൾ.

നേരത്തേ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം 2.0യുടെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത് റിക്കാർഡ് തുകയായ 110 രൂപയ്ക്കായിരുന്നു. സീനെറ്റ്‌വർക്കാണ് ഇത്രയും ഉയർന്ന തുക മുടക്കി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് രജനിയുടെ വില്ലൻ. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങും.

ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ സിനിമാ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോൾ. ബോക്സ് ഓഫീസിൽ വൻ സ്വീകാര്യത ലഭിച്ച 'ദംഗൽ' എന്ന ചിത്രത്തിലെ ആമിർ ഖാന്റെ പ്രതിഫലം 175 കോടി രൂപയാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

ആമിർ ഖാൻ പ്രൊഡക്ഷൻസും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ആയതിനാൽ ചിത്രത്തിൽ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിർ സ്വന്തമാക്കി.

വാർത്ത വെബ്‌സൈറ്റായ ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, ''35 കോടി പ്രതിഫലത്തിനു പുറമേ ലാഭത്തിന്റെ 33 ശതമാനവും റോയൽറ്റി വിഹിതത്തിന്റെ 33 ശതമാനവും കൂടിയാണ് ഈ 175 കോടി രൂപ. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയിൽ ലഭിക്കും.''