- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതെന്തോ അത് ദുഃഖകരമാണ്; ഞാൻ എന്തായാലും ആ ചിത്രം കാണും; ചരിത്രത്തിന്റ ഭാഗമാണത്'; കശ്മീർ ഫയൽസ് എല്ലാ ഇന്ത്യക്കാരും കാണണമെന്ന് ആമീർ ഖാൻ; യോജിച്ച് ആലിയ ഭട്ടും
മുംബൈ: വിവേക് അഗ്‌നിഹോത്രി സംവിധായം ചെയ്ത കശ്മീരിലെ വംശഹത്യയുടെ കഥ പറയുന്ന 'കശ്മീർ ഫയൽസ്' എല്ലാ ഇന്ത്യക്കാരും കാണണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടൻ ആമീർ ഖാൻ. രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ സിനിമയുടെ പ്രചാരണ പരിപാടിയിൽ അതിഥിയായെത്തിയപ്പോഴായിരുന്നു ആമീറിന്റെ പരാമർശം.
കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ഭരണകൂടത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സിനിമയെ ഉപയോഗിച്ചുവെന്നാണ് വിമർശകരുടെ ആക്ഷേപം. ഈ സാഹചര്യത്തിലാണ് ആമീറിനോട് ചിത്രത്തെക്കുറിച്ച് ചോദ്യമുന്നയിച്ചത്.
ഞാൻ എന്തായാലും ആ ചിത്രം കാണും. ചരിത്രത്തിന്റ ഭാഗമാണത്. കശ്മീരി പണ്ഡിറ്റുകൾക്ക് സംഭവിച്ചതെന്തോ അത് ദുഃഖകരമാണ്. അത്തരത്തിലുള്ള ചിത്രങ്ങൾ എല്ലാ ഇന്ത്യക്കാരും കാണണം. മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഈ ചിത്രം ആഴത്തിൽ സ്പർശിച്ചു. അതാണ് ആ ചിത്രത്തിന്റെ മനോഹാരിത. ഞാൻ എന്തായാലും കാശ്മീർ ഫയൽസ് കാണും. ചിത്രത്തിന്റെ വിജയത്തിൽ സന്തോഷമുണ്ട്- ആമീർ പറഞ്ഞു.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആമിർ ഖാന്റെ പ്രതികരണം. വേദിയിൽ ഉണ്ടായിരുന്ന നടി ആലിയ ഭട്ടും ആമിർ ഖാന്റെ അഭിപ്രായത്തോട് യോജിച്ചു.
അതേ സമയം വരാനിരിക്കുന്ന ഗുജറാത്ത്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് 'കശ്മീർ ഫയൽസ്' എന്ന ചിത്രം ബിജെപി. പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചിത്രത്തിന്റെ താരപ്രചാരകനെന്ന് റാവുത്ത് കുറ്റപ്പെടുത്തി.
ബിജെപി.യുടെ തിരക്കഥ അനുസരിച്ചാണ് ചിത്രം ഇറങ്ങിയിട്ടുള്ളത്. ഈ ചിത്രം പല വസ്തുതകളും മൂടിവെക്കുന്നുണ്ടെന്നും റാവുത്ത് വിമർശിച്ചു. സാമ്‌നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് റാവുത്ത് ഇക്കാര്യം പരാമർശിച്ചത്. കശ്മീരി പണ്ഡിറ്റുകളെ മടക്കിക്കൊണ്ടുവരുമെന്നുള്ള വാഗ്ദാനം ബിജെപി. നിറവേറ്റിയിട്ടില്ല. ആർട്ടിക്കിൾ 370 റദ്ദ് ചെയ്തിട്ടും കശ്മീരി പണ്ഡിറ്റുകൾ മടങ്ങിയെത്തിയിട്ടില്ലെന്നും ബിജെപി. ഇക്കാര്യത്തിൽ മറുപടി പറയണമെന്നും റാവുത്ത് ആവശ്യപ്പെട്ടു.




