തിരുവനന്തപുരം: 'പണ്ടാരയടുപ്പിന് തീപകർന്നിരിക്കുന്നു', ആയിരക്കണക്കിന് സ്ത്രീ ജനങ്ങൾ കാതോർത്തിരുന്ന ആ അറിയിപ്പ് വന്നതോടെ അക്ഷരാർത്ഥത്തിൽ അനന്തപുരി യാഗഭൂമിയായി മാറി. ആറ്റുകാൽ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പിൽ ക്ഷേത്ര തന്ത്രി കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പകർന്നു നൽകിയ ദീപം മേൽശാന്തി വാമനൻ നമ്ബൂതിരി കൊളുത്തിയ നിമിഷം തന്നെ ആറ്റുകാലും ഏഴു കിലോ മീറ്റർ ചുറ്റളവിലെയും അടുപ്പുകൾ ഉണരുകയായിരുന്നു.

കണ്ണകീ ചരിതത്തിലെ പാണ്ഡ്യരാജാവിന്റെ വധം സംബന്ധിച്ച തോറ്റംപാട്ടിനുശേഷം തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്ന ദീപം മേൽശാന്തി സഹമേൽശാന്തിക്കു കൈമാറി. വലിയതിടപ്പള്ളിയിലെ അടുപ്പിലും ക്ഷേത്രത്തിനു മുന്നിലുള്ള പണ്ടാരഅടുപ്പിലും തീ പകരുന്നതു സഹമേൽശാന്തിയാണ്. തുടർന്ന് ഭക്തർ ഏറ്റുവാങ്ങി ക്ഷേത്രപരിസരത്തെ അടുപ്പുകളിലും അവിടെനിന്നു കിലോമീറ്ററുകളോളം ദൂരം തിരുവനന്തപുരം നഗരത്തിലെമ്പാടും നിരന്ന മറ്റ് അടുപ്പുകളിലേക്കും അഗ്‌നി പകർന്നു. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണു പൊങ്കാലനിവേദ്യം. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. രാത്രി 7.45-നു കുത്തിയോട്ടവ്രതക്കാർക്കുള്ള ചൂരൽക്കുത്ത് ആരംഭിക്കും. ചടങ്ങ് പൂർത്തിയാകുന്നതോടെ മണക്കാട് ശാസ്താക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. നാളെ രാത്രി ഒൻപതിനു കാപ്പഴിച്ച് കുടിയിളക്കിയശേഷം കുരുതി തർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.