കൊച്ചി: ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അന്തസത്തയെക്കുറിച്ച് പൊതുവിൽ പറയാറ്. എന്നാൽ, പലപ്പോഴും ആ വാക്ക് നടപ്പാകാറില്ലെന്നതാണ് സത്യം. ഉദാഹരണത്തിന് അബ്ദുൾ നാസർ മദനിയുടെ അനുഭവം മാത്രം നോക്കിയാൽ മതി. കുറ്റക്കാരനാണോ എന്ന് തെളിയാതെ കാലങ്ങളായി ജയിലിൽ കിടക്കുകയാണ് മദനി. വിചാരണാ തടവുകാരനായി ഹോമിക്കപ്പെടുകയാണ് മദനിയുടെ ജീവിതം. കുറ്റക്കാരനാണെങ്കിൽ എത്രയും വേഗം വിചാരണ പൂർത്തിയാക്കി ശിക്ഷിക്കുന്നതിന് പകരം മെല്ലപ്പോക്ക് നയമാണ് മദനിയുടെ കേസുകളിൽ പലപ്പോഴും സ്വീകരിക്കപ്പെട്ടിരിക്കുന്നത്. എന്തായാലും ഒടുവിൽ ഒരു കേസിൽ വിചാരണ പൂർത്തിയാക്കിയ മദനിക്ക് ഉടൻ വിധി കേൾക്കാനുള്ള അവസരം ഒരുങ്ങി.

നിരോധിക്കപ്പെട്ട സംഘടനയായ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസിൽ അബ്ദുൽ നാസർ മദനി അടക്കമുള്ളവരുടെ വിചാരണ പൂർത്തിയായി. പ്രതിപ്പട്ടികയിലെ എട്ടു പ്രതികളാണു വിചാരണ നേരിട്ടത്. മറ്റു പ്രതികൾ ഒളിവിലാണ്. ഇവരെ പിന്നീടു വിചാരണ ചെയ്യും. മദനി ഒന്നാം പ്രതിയായ കേസിൽ അദ്ദേഹത്തിന്റെ പിതാവും പ്രതിയാണ്. എന്നാൽ, കേസിൽ നേരിട്ടു ഹാജരാവുന്നതിൽ നിന്നും അദ്ദേഹത്തെ കോടതി ഒഴിവാക്കിയിരുന്നു. ശാസ്താംകോട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു 24 വർഷത്തിനുശേഷമാണു വിചാരണ പൂർത്തിയാക്കിയത്.

1992ൽ ബാബറി മസ്ജിദ് സംഭവത്തിനുശേഷം കൊല്ലം മൈനാഗപ്പള്ളിയിൽ മഅദനിയുടെ വീട്ടിൽ ഐഎസ്എസിന്റെ രഹസ്യയോഗം നടത്തിയെന്നാണു കേസ്. പൊലീസ് റെയ്ഡിൽ നാടൻ കൈത്തോക്ക്, തിരകൾ, 1.4 കി.ഗ്രാം വെ!ടിമരുന്ന്, ലാത്തി, മെറ്റൽ ഡിറ്റക്റ്റർ, ഐഎസ്എസ് നോട്ടിസുകൾ, സംഘടനയുടെ അംഗത്വഫോം എന്നിവ പിടിച്ചെടുത്തിരുന്നു. പല കാരണങ്ങളാൽ നീണ്ടുപോയ കേസിലെ 21 സാക്ഷികളിൽ രണ്ടുപേർ മരിച്ചു.

കേസ് വിചാരണയ്ക്കു തീയതി നിശ്ചയിച്ചതിനുശേഷവും തൊണ്ടി മുതലും രേഖകളും കണ്ടെത്താൻ വൈകിയതു വിസ്താരം തടസപ്പെടാൻ വഴിയൊരുക്കി. സാക്ഷികളിൽ ഏഴു പേരെ വിസ്തരിച്ചു. 10 തൊണ്ടി മുതലുകളും 18 രേഖകളും കോടതി പരിശോധിച്ചു. പൊലീസ് 1994ൽ കൊല്ലം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതാണെങ്കിലും മഅദനിയുടെ അപേക്ഷയെത്തുടർന്നു കേസിന്റെ വിചാരണ എറണാകുളം സെഷൻസ് കോടതിയിലേക്കു മാറ്റുകയായിരുന്നു. ജഡ്ജി കെ.എം.ബാലചന്ദ്രൻ കേസിൽ വിധിപറയും. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ രാജു വടക്കേക്കര ഹാജരായി.