കൊച്ചി: മലയാള സിനിമയിലെ മിന്നും താരമാകും എന്നായിരുന്നു ഒരു നാൾ അബിയെ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്, മിമിക്രിയിലെ മിന്നും താരത്തിന് പക്ഷേ വെള്ളിത്തിരയിൽ അത്ര ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. സ്‌റ്റേജിലെ സൂപ്പർതാരമായി വാഴുമ്പോഴും ചെറിയ വേഷങ്ങളിൽ തൃപ്തിയടഞ്ഞിരുന്നു അബി.എന്നാൽ ആരും അറിയാത്ത വലിയൊരു മോഹം അബിക്ക് ഉണ്ടായിരുന്നു.

യുവതാരങ്ങളിൽ സ്വാഭാവിക അഭിനയം കൊണ്ട് കുറഞ്ഞ കാലയളവിൽ നല്ല നടനെന്ന് പേര് കേൾപ്പിച്ച് മകൻ ഷെയ്ൻ നിഗത്തിനൊപ്പം തനിക്കൊരു ചിത്രത്തിൽ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു അബിക്ക് ഉണ്ടായിരുന്നത്. ഈ സ്വപ്‌നം ബാക്കി വച്ചാണ് അബി മടങ്ങുന്നത്. അവസാനമായി അബി അഭിനയിച്ച കറുത്തസൂര്യൻ എന്ന ചിത്രത്തിന്റെ സംവിധായകൻ ഇ.വി എം. അലിയോടാണ് അധികമൊന്നും പരസ്യപ്പെടുത്താൻ ഇഷ്ടപ്പെടാത്ത തന്റെ ആഗ്രഹം അബി തുറന്നുപറഞ്ഞത്.

''കറുത്തസൂര്യൻ എന്ന ചിത്രത്തിൽ സ്‌ത്രൈണതകലർന്ന സംഗീതസംവിധായകന്റെ വേഷമാണ് അബിയുടെത്. രോഗത്തിന്റെ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും സെറ്റിലാരെയും അറിയിക്കാതെയാണ് അവസാന സീൻവരെ അഭിനയിച്ചത്. അബി പാടി നൃത്തം ചെയ്തഭിനയിക്കുന്ന ഒരു ഗാനരംഗവും സിനിമയ്ക്കായി ചിത്രീകരിച്ചിട്ടുണ്ട്. കറുത്തസൂര്യനുവേണ്ടി ഒരുക്കുന്ന ചാനൽ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാനും അബി താത്പര്യം പ്രകടിപ്പിച്ചിരുന്നു.'' ഇ.വി എം. അലി പറഞ്ഞു. പാലക്കാടായിരുന്നു സിനിമയുടെ ലൊക്കേഷൻ.

പുതുമുഖങ്ങളായ മുഹമ്മദ് ഷാ, റിഷാദ്, മഞ്ജുഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാകുന്ന 'കറുത്തസൂര്യൻ' ഡിസംബർ എട്ടിന് തിയേറ്ററിലെത്തും. കൊച്ചുപ്രേമൻ, ശിവജി ഗുരുവായൂർ, റസാക്ക് പാരഡൈസ്, നീനാ കുറുപ്പ്, പ്രിയങ്ക തുടങ്ങിയവരാണ് മറ്റു താരങ്ങൾ.കിങ്സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇ.വി എം. അലി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് പത്തനംതിട്ട നിർവഹിക്കുന്നു. കൃഷ്ണദാസ് പള്ളത്തേരി, ഇ.വി എം. അലി എന്നിവരുടെ വരികൾക്ക് ഇ.വി എം. അലി സംഗീതം പകരുന്നു.