ർഭനിരോധന നിയമത്തിലെ പല വ്യവസ്ഥകളും ചിലപ്പോഴെങ്കിലും പലർക്കും വിനയാകാറുണ്ട്. ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടും ആഗ്രഹിക്കാതെ ഗർഭിണിയായാലും ഗർഭഛിദ്രമല്ലാതെ മറ്റു പോംവഴികളില്ല. ഇത്തരം സന്ദർഭങ്ങളിൽ കടുത്ത സമ്മർദത്തിന് അടിപ്പെടുന്നവരേറെയാണ്. എന്നാൽ, ആർക്കും ഗർഭം അലസിപ്പിക്കാവുന്ന തരത്തിൽ ഗർഭഛിദ്ര നിയമത്തിൽ പരിഷ്‌കാരം വരുത്താനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഇന്ത്യയിലെ ഗർഭഛിദ്രത്തിന്റെ തോത് വൻതോതിൽ വർധിപ്പിക്കാൻ ഇത് കാരണമാകുമെന്ന ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്.

അവിവാഹിതകളായ സ്ത്രീകൾക്കും യഥേഷ്ടം ഗർഭഛിദ്രം നടത്താവുന്ന തരത്തിലാണ് നിയമത്തിൽ ഭേദഗതികൾ വരുത്തുന്നത്. ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെടുന്നതും ആഗ്രഹിക്കാത്ത ഗർഭധാരണവും ഗർഭഛിദ്രത്തിന് മതിയായ കാരണങ്ങളാക്കി മാറ്റുന്ന തരത്തിലാണ് ഭേദഗതി. വിവാഹിതർക്കും അല്ലാത്തവർക്കും ഇക്കാര്യത്തിൽ തുല്യ അവകാശമായിരിക്കും ഉണ്ടാവുക. നിലവിൽ ഈ രണ്ട് കാരണങ്ങളുടെ പേരിലും ഗർഭഛിദ്രം നടത്താൻ വിവാഹിതർക്ക് മാത്രമാണ് അവകാശം.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമത്തിൽ വരുത്തുന്ന ഭേദഗതികളോടെയാണ് ഈ രണ്ട് കാരണങ്ങൾക്കു നിയമപരമായ പിന്തുണ ലഭിക്കുക. നടപ്പ് പാർലമെന്റ് സമ്മേളനത്തിനുശേഷം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽത്തന്നെ ഈ ശുപാർശകൾ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിലെ എംടിപി നിയമം അനുസരിച്ച് ഗർഭഛിദ്രം ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ നടത്താൻ പാടുള്ളൂ. എന്നാൽ, അവിവാഹിതകളായ യുവതികൾ ഗർഭം ധരിക്കുന്നതും ലിവിങ് ടുഗദർ പോലുള്ള ബന്ധങ്ങൾ വ്യാപകമാകുന്നതും നിയമത്തിൽ വേണ്ട പരിഷ്‌കാരം വരുത്താൻ അധികൃതരെ നിർബന്ധിതരാക്കുകയായിരുന്നു.

വളരെ പുരോഗമനപരമായ മാറ്റമെന്നാണ് ഇതിനെ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. ഗർഭഛിദ്രം ആവശ്യമായ ഘട്ടങ്ങളിൽ അത് നടത്താനുള്ള സ്വാന്ര്രന്ത്യം എല്ലാവർക്കുമുണ്ട്. അതിന് വഴിയൊരുക്കുന്നതാണ് പുതിയ മാറ്റം. 1971-ലെ നിയമത്തിന് കാലോചിതമായ മാറ്റം വേണമെന്ന് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യമുയരാൻ തുടങ്ങിയിട്ട് കാലമേറെയായി. ആ കാത്തിരിപ്പിനും ഇതോടെ വിരാമമാവുകയാണ്.

ഗർഭധാരണത്തിന്റെ ഏതുഘട്ടത്തിലും ഗർഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്കും നിയമത്തിൽ മാറ്റം വരും. നിലവിൽ 20 ആഴ്ചകൾ വരെ മാത്രമാണ് ഗർഭഛിദ്രത്തിന് അനുമതി. എന്നാൽ, ഈ കാലയളവിൽ കണ്ടെത്താൻ കഴിയാത്ത, ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ വൈകല്യങ്ങളോ ഗർഭസ്ഥ ശിശുവിനുണ്ടെന്ന് ബോധ്യമായാൽ, 20 ആഴ്ചയ്ക്കുശേഷവും ഗർഭഛിദ്രം അനുവദിക്കുന്ന തരത്തിലേക്ക് നിയമത്തിൽ മാറ്റം വരും.

നിലവിലെ 20 ആഴ്ചയെനന്ന പരിധി 24 ആഴ്ചയായി വർധിപ്പിക്കാനും നീക്കമുണ്ട്. ഹോമിയോ ഡോക്ടർമാരെയും നഴ്‌സുമാരെയും മിഡ്‌വൈഫുമാരെയും അപകടമില്ലാത്ത തരത്തിൽ ഗർഭഛിദ്രത്തിന് അനുവദിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ വരും.