അബൂദബി: പന്ത്രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ യാത്ര കൊണ്ടുപോകാൻ സ്‌കുളുകൾക്ക് വിലക്കേർപ്പെടുത്തി അബുദബി വിദ്യാഭ്യാസ കൗൺസിൽ. അബുദബിയിലെ സ്‌കൂളുകളിലെ പഠിക്കുന്ന 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ നഗരി പരിധിക്ക് പുറത്തേക്ക് യാത്രകൾ കൊണ്ടുപോകുന്നതിനാണ് അബൂദബി വിദ്യാഭ്യാസ കൗൺസിൽ (അഡെക്) വിലക്കേർപ്പെടുത്തിയത്. ഇതോടെ അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീൽഡ് യാത്രകളും വിനോദ യാത്രകളും അടക്കമുള്ള പദ്ധതികൾ റദ്ദാക്കേണ്ടി വരും.

ഇനി മുതൽ ഫീൽഡ് യാത്രക്കും വിനോദ യാത്രക്കുമായി സ്വകാര്യ സ്‌കൂളുകൾ അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പാഠ്യേതര പ്രവർത്തനങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.

2015 ജനുവരിയിൽ തന്നെ സ്വകാര്യ സ്‌കൂളുകൾ കുട്ടികളെ അബൂദബി എമിറേറ്റിൽ വിനോദയാത്രകൾക്കോ ഫീൽഡ് ട്രിപ്പുകൾക്കോ കൊണ്ടുപോകുന്നതിന് അഡെകിൽ നിന്ന് അനുമതി വാങ്ങൽ നിർബന്ധമാക്കിയിരുന്നു. രണ്ടാഴ്ച മുമ്പ് തന്നെ അനുമതിക്കുള്ള രേഖകൾ അഡെകിൽ സമർപ്പിക്കുകയും ചെയ്യണമായിരുന്നു.