പത്തനംതിട്ട: തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ വീണ്ടും മലയാളികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതും അമിത വേഗത തന്നെ. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ടക്കാരാണ് കൊല്ലപ്പെട്ടത്. എഴുത്തൂരിന് സമീപം നിയന്ത്രണം വിട്ട മഹീന്ദ്ര സൈലോ വാൻ പുളിമരത്തിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ നാലുമലയാളികൾ അടക്കം ഏഴുപേർ മരിച്ചു. മരിച്ച മലയാളികൾ എല്ലാം പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ്. മലയാളികളിൽ മൂന്നു പേർ ഒരേ കുടുംബത്തിൽപ്പെട്ടവരും മറ്റൊരാൾ ഇവരുടെ സുഹൃത്തുമാണ്.

കോട്ടാങ്ങൽ വട്ടപ്പാറ പുളിച്ചമാക്കൽ ഏലിയാമ്മയുടെ മകൻ പ്രകാശ് (37), സഹോദരൻ പ്രദീപ് (33), പ്രകാശിന്റെ ഭാര്യ മല്ലപ്പള്ളിൽ മാരിക്കൽ ജോസ്-കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ മകൾ പ്രിയ (34), പന്തളം മങ്ങാരം ഇടത്തറയിൽ തങ്കച്ചന്റെ മകൻ ജോഷി (29), കാർ ഡ്രൈവർ ശിവൻ, തമിഴ്‌നാട് സ്വദേശികളും പ്രകാശിന്റെ സുഹൃത്തുക്കളുമായ കുട്ടി, ശിവപ്രകാശ് എന്നിവരാണ് മരിച്ചത്. പ്രിയയുടെ സഹോദരി പ്രിൻസി (28) ഗുരുതരമായ പരുക്കുകളോടെ തിട്ടക്കുടി ഗവ. ആശുപത്രിയിൽ ചികിൽസയിലാണ്.

ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ രാമനാഥം ജില്ലയിൽ എഴുത്തൂരിലാണ് അപകടം. ഡ്രൈവർ ശിവൻ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനം അമിത വേഗതയിൽ മരത്തിൽ ഇടിക്കുകയായിരുന്നു. ഏഴു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം കുളത്തൂർ താഴത്തു വടകരയിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് ഇവർ വന്നത്. വാഹനം ചെന്നൈയിൽ നിന്ന് വാടകയ്ക്ക് വിളിച്ചതാണ്. പ്രകാശും കുടുംബവും ചെന്നൈയിൽ സ്ഥിരതാമസക്കാരാണ്.

ചെന്നൈ ബിൽറൂത്ത് ആശുപത്രിയിൽ റേഡിയോളജിസ്റ്റാണ് പ്രകാശ്. ചിന്താമണി ആശുപത്രിയിൽ നഴ്സാണ് പ്രിയ. പ്രദീപ് ചെന്നൈയിൽ ബിസിനസ് നടത്തുകയാണ്. ചെന്നൈ തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് അപകടം നടന്ന രാമനാഥം. ചെന്നൈയിൽനിന്ന് 250 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഏലിയാമ്മയുടെ സഹോദരിയുടെ മകന്റെ ഇന്നു നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു നാട്ടിലേക്കുള്ള യാത്ര. മലേഷ്യയിലായിരുന്ന ജോഷി ചെന്നൈയിലെത്തി ഇവർക്കൊപ്പം യാത്രയിൽ ചേരുകയായിരുന്നു. തിട്ടക്കുടി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.