തിരുവനന്തപുരം: 'കുഞ്ഞായിരിക്കുമ്പോൾ മുതൽ അവനേറ്റവുമിഷ്ടം ഫൈറ്റർ പ്ലെയിനുകളായിരുന്നു. ഇഷ്ടപ്പെട്ട ജോലി ചെയ്തു തന്നെ അവൻ കടന്നുപോയി, നഷ്ടമായതു ഞങ്ങൾക്കു മാത്രമാണ്... അസമിൽ സുഖോയ് വിമാനാപകടത്തിൽ മരിച്ച ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്.അച്ചുദേവിന്റെ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ ഏവരും പതറി. മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ അമ്മ വിങ്ങിപ്പൊട്ടി. സഹദേവന്റെ കയ്യിൽ പിടിച്ചുകൊണ്ടു നിശ്ശബ്ദനായി പിണറായി എല്ലാം കേട്ടുനിന്നു.

തിരുവനന്തപുരം പോങ്ങുംമൂട് ഗൗരിനഗറിലെ വീട്ടിലെത്തിയ എല്ലാവരും ഈ അമ്മയെ സമാധാനിപ്പിക്കാനാവാതെ കുഴങ്ങി. തിങ്ങിനിറഞ്ഞ ജനാവലിക്കിടയിലൂടെ 'ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അച്ചുദേവ് എസ് 32755-എച്ച്' എന്നെഴുതി ത്രിവർണ പതാകയിൽ പൊതിഞ്ഞ പെട്ടി വീട്ടിലേക്ക് സേനാംഗങ്ങൾ എത്തിച്ചത്. അമ്മ ജയശ്രീ വികാരാധീനയായപ്പോ എല്ലാം ഉള്ളിലടക്കി അച്ഛൻ സഹദേവൻ നിർവികാരനായി നിന്നു. സഹോദരി അനുശ്രീ അനാരോഗ്യം മൂലം തിരുവനന്തപുരത്ത് എത്തിയിരുന്നില്ല. അനുശ്രീയുടെ ഭർത്താവ് നിർമൽ ഇരുവർക്കും താങ്ങായി ഒപ്പം നിന്നു.

ഇന്നു രാവിലെ 8.30ന് ഇതേ വിമാനത്തിൽ കോഴിക്കോട്ടേക്കു കൊണ്ടുപോകും. അച്ചുദേവിന്റെ അച്ഛനും അമ്മയും വിമാനത്തിൽ ഒപ്പമുണ്ടാകും. അടുത്ത ബന്ധുക്കൾക്കായി സേന പ്രത്യേക വാഹനവും ക്രമീകരിച്ചിട്ടുണ്ട്. വൈകിട്ടു മൂന്നിനു പന്തീരാങ്കാവിലെ തറവാട്ടു വീട്ടിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം. കോയമ്പത്തൂർ സേനാകേന്ദ്രത്തിലെ സൈനികർ നേതൃത്വം നൽകും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അസം-അരുണാചൽ അതിർത്തിയിൽ യുദ്ധവിമാനം അപകടത്തിൽപെട്ടത്.

അസമിലെ തേസ്പൂർ വ്യോമസേനാ താവളത്തിൽനിന്നു പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന ഫ്‌ലൈറ്റ് ലഫ്റ്റനന്റ് എസ്.അച്ചുദേവിന്റെ മൃതദേഹം വിമാനത്താവളത്തിൽ കലക്ടർ എസ്.വെങ്കിടേസപതി, സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ, ആക്കുളം ദക്ഷിണ വ്യോമ കമാൻഡ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.പി.രാമകൃഷ്ണൻ, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, ദക്ഷിണ വ്യോമ കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. വൈകിട്ടു മൃതദേഹം പാങ്ങോട് സൈനിക ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

കഴിഞ്ഞ 21നായിരുന്നു അച്ചുദേവിന്റെ പിറന്നാൾ. എയർഫോഴ്‌സ് ക്യാംപിലെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊക്കെ ഫേസ്‌ബുക് വഴി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എട്ടാം ക്ലാസ് മുതൽ ഡെറാഡൂണിലായിരുന്നതിനാൽ ഇടയ്ക്കു കിട്ടുന്ന ചില അവധിദിവസങ്ങളൊഴികെ അച്ചുവിനെ കാണാൻ പോലും മാതാപിതാക്കൾക്കു കഴിഞ്ഞിരുന്നില്ല.