തൃശ്ശൂർ:സിനിമ, സീരിയൽ, നാടക നടനായ പട്ടത്ത് ചന്ദ്രൻ അന്തരിച്ചു.59 വയസായിരുന്നു. തൃശൂർ ചന്ദ്രൻ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് ദിവസം മുമ്പ്് അദ്ദേഹത്തെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ശനിയാഴ്‌ച്ചയാണ് അദ്ദേഹം അന്തരിച്ചത്.

സിനിമയിലെത്തുന്നതിന് മുൻപ് നാടക നടൻ എന്ന നിലയിൽ വളരെ അധികം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് തൃശൂർ ചന്ദ്രൻ. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂർ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂർ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളുടെ നാടകങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിരുന്നത്. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചു.

വളരെ വൈകിയാണ് ചന്ദ്രൻ സിനിമ മേഖലയിൽ എത്തിയതെങ്കിലും പി എൻ മേനോൻ, സത്യൻ അന്തിക്കാട്, ഹരിഹരൻ എന്നീ സംവിധായകരുടെ സിനിമയിൽ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യൻ അന്തിക്കാട് ചന്ദ്രനെ സിനിമയിലേക്ക് ക്ഷണിച്ചത്. സിനിമയ്ക്ക് പുറമെ തോടയം എന്ന സീരിയലിലൂടെയും അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചത്. ഭാര്യ വിജയലക്ഷ്മി. മക്കൾ സൗമ്യ, വിനീഷ്.