കൽപ്പറ്റ: യുവതിയോട് ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ കേസിൽ നടൻ വിനായകൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തു. കൽപ്പറ്റ സെഷൻസ് കോടതിയിലെത്തിയാണ് വിനായകൻ ജാമ്യമെടുത്ത് മടങ്ങിയത്. കോട്ടയം പാമ്പാടി സ്വദേശിയും സാമൂഹ്യ പ്രവർത്തകയുമായ യുവതിയുടെ പരാതിയിലാണ് വിനായകനെതിരെ കേസെടുത്തത്. കൽപ്പറ്റയിൽ വച്ച് ഒരു പരിപാടിയിലേക്ക് ക്ഷണിക്കാനായി വിനായകനെ ഫോണിൽ വിളിച്ചപ്പോൾ നടൻ അപമാനിക്കുകയും അശ്ലീലം പറയുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

സംഭവം നടന്ന സ്ഥലമായതിനാലാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്. തുടർന്ന് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ലൈംഗിക ചുവയോടെ മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. വിനായകനെതിരെ സൈബർ ആക്രമണം നടന്നപ്പോഴാണ് യുവതി നടനിൽ നിന്നും തനിക്കുണ്ടായ അനുഭവം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. IPC 506, 294B, KPA 120, 120 –O എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഒരു വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്.