- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സർക്കാരിന്റെ ഭരണപരമായ കാര്യങ്ങൾ; കോടതിക്ക് ഇടപെടാൻ കഴിയില്ല; എസ്. ശ്രീജിത്തിനെ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയതിനെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേൽനോട്ട ചുമതലയിൽ നിന്ന് എഡിജിപി, എസ്.ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. സ്ഥലംമാറ്റം സംബന്ധിച്ച് സർക്കാർ നൽകിയ വിശദീകരണം കോടതി അംഗീകരിച്ചു.
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും മറ്റും സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളാണ്. കോടതിക്ക് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയതിനെതിരേ ബൈജു കൊട്ടാരക്കരയാണ് ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി നൽകിയത്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസിനെ ബാധിക്കുമെന്നായിരുന്നു ഹർജിയിലെ ആരോപണം.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ ഉണ്ടായ സമ്മർദ്ദത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം എന്നും ആരോപണം ഉയർന്നു.
എസ്.ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി.വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സമീപിച്ചിരുന്നു. ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ്.ശ്രീജിത്തെന്നും കേസിന് പിന്നിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്റെ നടപടിയിൽ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ നിന്ന് മാറ്റിയത് ബാഹ്യപ്രേരണ കൊണ്ടാണെന്ന പ്രചാരണം ബാലിശമാണെന്നായിരുന്നു എഡിജിപി എസ്.ശ്രീജിത്തിന്റെ പ്രതികരണം. തന്നെക്കാൾ മിടുക്കനാണ് ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് മേധാവിയെന്നും വിവാദങ്ങളുണ്ടാക്കി അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
അതിനിടെ, കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിചാരണ കോടതിയിൽ വാദം പുരോഗമിക്കുകയാണ്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുള്ള അന്വേഷണം ശരിയല്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ പ്രോസിക്യൂഷന്റെ മറുപടി വാദം ആരംഭിക്കും.
നടിയെ ആക്രമിച്ച കേസിൽ 15-ാം പ്രതിയായി ശരത്തിനെ അറസ്റ്റ് ചെയ്തവിവരം കോടതി അറിഞ്ഞില്ലെന്ന് വിചാരണ കോടതി അഭിപ്രായപ്പെട്ടു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ശരത്തിന്റെ അറസ്റ്റുവിവരം രേഖപ്പെടുത്തിയിരുന്നത്. ഇക്കാര്യം കോടതി അറിഞ്ഞില്ലെന്നായിരുന്നു വിചാരണകോടതിയുടെ പരാമർശം