കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം ഈ മാസം 22 നകം സമർപ്പിക്കണമെന്ന് ഹൈക്കോടതി. അനുബന്ധ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. എന്നാൽ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ചത്തെ കൂടി സാവകാശം തേടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഇതിനുള്ള സമയം തിങ്കളാഴ്ചവരെ നീട്ടിനൽകണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. വിശദമായ അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിനെ അനുവദിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കാലാവധി നീട്ടിനൽകണമെന്നും ഇതിനായി മൂന്ന് ആഴ്ചയെങ്കിലും വേണമെന്നുമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.

സൈബർ ഫോറൻസിക് റിപ്പോർട്ടും മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലും പരാമർശങ്ങളുമൊക്കെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അന്തിമ റിപ്പോർട്ട് സമർപ്പിക്കൂ എന്നാണ് കേസ് പരിഗണിച്ച ഹൈക്കോടതി ആവശ്യപ്പെട്ടത്. ജൂലായ് 15-ന് ആണ് അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നത്. അനുബന്ധ കാര്യങ്ങൾ കൂടി ചേർത്ത് ബൈൻഡ് ചെയ്ത് സമർപ്പിക്കാൻ ഒരാഴ്ച കൂടി സമയം വേണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.

എന്നാൽ, അത്രയധികം സമയം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. തുടരന്വേഷണത്തിനും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി വെള്ളിയാഴ്ച വരെയാണ് സമയം നൽകിയിരിക്കുന്നത്. മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾക്ക് കേസുമായി ബന്ധമില്ലെന്ന വിലയിരുത്തലാണ് കോടതി നടത്തിയിരിക്കുന്നത്.

ഇന്ന് കോടതിയിൽ എത്തിയ അതിജീവിത, പ്രോസിക്യൂഷന് വിശദമായ അന്വേഷണത്തിന് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. കേസിലെ ദൃശ്യങ്ങൾ ചോർന്നതായും സംശയിക്കുന്നുവെന്നും അതിലും അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് കേൾക്കുന്നതിൽ നിന്ന് ഹൈക്കോടതി ബെഞ്ച് മാറണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. നേരത്തേ കേട്ട കേസാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണ് അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി. 125 പേരുടെ മൊഴി രേഖപ്പെടുത്തിയിരുന്നെങ്കിലും എൺപതോളം പേരെയാണ് കുറ്റപത്രത്തിൽ പ്രോസിക്യൂഷൻ സാക്ഷികളാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ 2017 നവംബർ മാസത്തിൽ ദിലീപിന്റെ പക്കൽ എത്തി എന്ന് തന്നെയാണ് കുറ്റപത്രത്തിലുള്ളത്.

വി ഐ പി എന്ന് ബാലചന്ദ്രകുമാർ പറഞ്ഞ സുഹൃത്തായ ശരത്താണ് ഇതുകൊണ്ടുവന്നത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കുകയോ മനഃപൂർവം മറച്ചുപിടിക്കുകയോ ചെയ്യുന്നു എന്നാണ് കണ്ടെത്തൽ. ഇതിന്റെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്.

ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ എത്തി എന്നതിന് മൂന്നു കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ദിലീപിന്റെ വീട്ടിൽ ശരതുകൊണ്ടുവന്ന ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയായ സംവിധായകൻ ബാല ചന്ദ്രകുമാറിന്റെ നേർസാക്ഷി വിവരണമാണ് ആദ്യത്തേത്. ദൃശ്യങ്ങൾ സംബന്ധിച്ച് ദിലീപും സഹോദരൻ അനൂപും സുഹൃത്ത് ശരത്തുമടക്കമുള്ളവർ നടത്തുന്ന സംഭാഷണത്തിന്റെ ശബ്ദരേഖയാണ് രണ്ടാമത്തേത്. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സംബന്ധിച്ചുള്ള നാലുപേജ് വിവരണം കിട്ടിയിരുന്നു.

2017 ഡിസംബർ മുപ്പതിനാണ് ഈ കുറിപ്പ് തയാറാക്കിയിരിക്കുന്നത്. ഈ തെളിവുകളെ ആസ്പദമാക്കിയാണ് ദിലീപിന്റെ പക്കൽ ദൃശ്യങ്ങൾ എത്തിയെന്ന് പ്രോസിക്യൂഷൻ സ്ഥാപിക്കുന്നത്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ പക്കൽ നിന്ന് കണ്ടെടുക്കാനായില്ലെങ്കിലും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ഇക്കാര്യം ശരിവയ്ക്കുന്നതായും റിപ്പോർട്ടിലുണ്ട്.

അതേ സമയം കേസിൽ അഡ്വ.അജകുമാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അതിജീവിതയുടെ ആവശ്യ പ്രകാരമാണ് അഡ്വ. അജകുമാറിനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. അസി. പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽ കുമാറിനെയും നിയമിച്ചിട്ടുണ്ട്.