കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് നിർഭയ കേസിനേക്കാൾ ഗൗരവതരമെന്ന് പ്രോസിക്യൂഷൻ. കേട്ടു കേൾവിയില്ലാത്തതെന്ന് ഹൈക്കോടതി വിലയിരുത്തിയ ഈ കേസ് നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ളതാണെന്നാണ് പ്രോസിക്യൂഷൻ വിലയിരുത്തൽ.

കേസിലെ പ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം വ്യക്തമാക്കിയത്. കോടതി നടപടികൾ രഹസ്യമായി വേണമെന്ന് പ്രോസിക്യൂഷൻ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ. ഡൽഹിയിലെ നിർഭയ സംഭവത്തേക്കാൾ പ്രഹരശേഷിയുള്ള തെളിവുകൾ ഈ കേസിലുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട നടിയുടെ മൊഴി തുറന്നകോടതിയിൽ വെളിപ്പെടുത്താനാകില്ല.

നടി നൽകിയ മൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, കേസിൽ പൾസർ സുനിക്ക് ജാമ്യം അനുവദിക്കണമെന്ന് അഭിഭാഷകൻ ബി.എ ആളൂർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

തുടർന്നാണ് കോളിളക്കം സൃഷ്ടിച്ച നിർഭയ കേസിനെക്കാൾ ഗൗരവതരമായ കേസാണിതെന്ന് കോടതിയെ അറിയിച്ചത്. കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ലൈംഗിക അതിക്രമം നടത്താൻ ക്വട്ടേഷൻ നൽകുന്നത് നിയമ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.