ബെംഗളൂരു: 'ദൈവത്തിന്റെ വികൃതികൾ' എന്ന സിനിമയിൽ അൽഫോൻസച്ചന്റെ മകൾ എൽസിയുടെ വേഷമിട്ട മാളവിക എന്ന പെൺകുട്ടിയെ ആ സിനിമ കണ്ടവർ ആരും മറക്കില്ല. ഇന്ന് മാളവിക അവിനാഷ് കർണാടകയിലെ ബിജെപിയുടെ ചാനൽ മുഖമാണ്. തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ബിജെപിക്ക് വേണ്ടി വോട്ട് സ്വരുക്കൂട്ടാനുള്ള തിരക്കിലാണ് മാളവിക.

'രാഷ്ട്രീയത്തോടു കോളജ് കാലത്തു തന്നെ ആഭിമുഖ്യമുണ്ടായിരുന്ന മാളവിക കന്നഡ ടെലിവിഷൻ സീരിയലുകളിലൂടെയും പ്രശസ്തയാണ്. ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽനിന്നു റാങ്കോടെ എൽഎൽബി നേടിയ മാളവിക മായാമൃഗ എന്ന സിനിമയിൽ ചെയ്ത അഭിഭാഷകയുടെ വേഷവും ഹിറ്റായിരുന്നു. ലെനിൻ സാർ സിനിമയിലേക്കു വിളിക്കുമ്പോൾ പ്ലസ് ടുവിനു പഠിക്കുകയായിരുന്നു' മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തിരുന്നു മാളവിക പറഞ്ഞു.

തമിഴിൽ കെ.ബാലചന്ദറിന്റെ അണ്ണിയിലൂടെയാണു മാളവിക സിനിമയിൽ ശ്രദ്ധേയയാകുന്നത്. ബെള്ളാരിയിൽ സുഷമ സ്വരാജ് മൽസരിച്ച 1999ൽ കോർണർ യോഗങ്ങളിൽ പ്രസംഗിച്ചാണു മാളവികയുടെ രാഷ്ട്രീയത്തിലെ തുടക്കം. 2014 മുതൽ പാർട്ടിയുടെ വക്താവ്. വിജി തമ്പി സംവിധാനം ചെയ്ത ജനത്തിലും മാളവിക അഭിനയിച്ചിരുന്നു. 'തിരഞ്ഞെടുപ്പു തിരക്കിലാണെങ്കിലും സിനിമ വിളിച്ചാൽ പോകും. നാളെ ഒരു ദിവസത്തെ ഷൂട്ടുണ്ട്,' മാളവിക പറഞ്ഞു.