കോഴിക്കോട്: നടി സേതുലക്ഷ്മിയുടെ മകന് വൃക്ക ദാനം ചെയ്യാൻ പൊന്നമ്മ ബാബുവിന് പറ്റില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാലാണ് വൃക്ക ദാനം ചെയ്യാൻ പാറ്റത്തത്. പരിശോധനകൾക്ക് ശേഷം ഡോക്ടർമാരാണ് ഇക്കാര്യം പറഞ്ഞതെന്ന് പൊന്നമ്മ ബാബു തന്നെയാണ് അറിയിച്ചത്. വൃക്ക ദാനം ചെയ്യാൻ പറ്റാത്തതിൽ അൽപം വിഷമമുണ്ടെന്നും പൊന്നമ്മ ബാബു പറഞ്ഞു.

'വൃക്ക ദാനം ചെയ്യുന്നത് വലിയ കാര്യമാണെന്നോ മഹാമനസ്‌കതയാണെന്നോ ഒന്നും തോന്നുന്നില്ല. ഷുഗറും കൊളസ്ട്രോളും ഉള്ളതിനാൽ വൃക്ക ദാനം ചെയ്യാൻ പറ്റില്ലെന്ന് പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ പറഞ്ഞു. അതിൽ അൽപം വിഷമമുണ്ട്'. എന്ന് പൊന്നമ്മ ബാബു പറഞ്ഞു.'ഒരു നടി സ്വന്തം മകനുവേണ്ടി പരസ്യമായി കൈകൂപ്പി അപേക്ഷിക്കുന്നതുകണ്ടപ്പോൾ സഹിച്ചില്ലെന്നും ഒന്നുകൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാമെങ്കിൽ അത്രയും ആകുമല്ലോ എന്നേ കരുതിയാണ് വൃക്ക ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

'ഞാനുമൊരു കലാകാരിയല്ലേ? ഒരമ്മയല്ലേ? കരഞ്ഞുകൊണ്ടാണ് ഞാൻ ചേച്ചിയെ വിളിക്കുന്നത്. ചേച്ചിയുമായി വർഷങ്ങളായുള്ള പരിചയമാണ്. മകൾക്കൊപ്പം ഞാൻ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. ചേച്ചിയുടെ മൂത്ത മകൾക്ക് കാൻസറായിരുന്നു. അവർ മരിച്ചുപോയി. ഇനി ചേച്ചിയെ നോക്കേണ്ടത് ഈ മകനാണ്. എല്ലാം ഓർത്തപ്പോൾ സഹിച്ചില്ല. വിളിച്ച് കിഡ്നി തരാമെന്ന് പറഞ്ഞു. രണ്ട് കിഡ്നിയുണ്ട്, അതിലൊന്ന് മതി എനിക്ക് ജീവിക്കാൻ. ഒന്നുകൊണ്ട് മറ്റൊരു ജീവൻ രക്ഷിക്കാമെങ്കിൽ അത്രയും ആകുമല്ലോ എന്നേ കരുതിയുള്ളൂ'. പൊന്നമ്മ ബാബു പറയുന്നു.

ഇത് പ്രശസ്തിക്ക് വേണ്ടിയാണെന്ന തരത്തിലുള്ള പചാരണങ്ങളിൽ വിഷമമില്ലെന്നും ഞാനെന്താണ് പറഞ്ഞത്, എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് എനിക്കും ദൈവത്തിനും സേതുലക്ഷ്മി ചേച്ചിക്കും അറിയാമെന്നും പൊന്നമ്മ കൂട്ടിച്ചേർത്തു.ചേച്ചിയുടെ ചെവിയിൽ പറഞ്ഞ കാര്യമാണ്. വാർത്താസമ്മേളനം നടത്തിയോ ഒന്നും പറഞ്ഞ കാര്യമല്ല. ചേച്ചി ആരോടോ പറഞ്ഞാണ് വിവരം പരസ്യമായത്. എത്രയോ നാളുകളായി നാടകരംഗത്തും സീരിയൽ, സിനിമാരംഗത്തും പ്രവർത്തിക്കുന്ന ആളാണ് ചേച്ചി. എന്നിട്ടും ആരും സഹായിക്കാൻ മുന്നോട്ടുവന്നില്ലെന്നും പൊന്നമ്മ പറഞ്ഞു.

സേതുലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടാണ് പൊന്നമ്മ ബാബു വൃക്ക നൽകാൻ തയ്യാറാണെന്ന് അറിയിച്ചത്. രണ്ട് വൃക്കകളും തകരാറിലായ മകന് അടിയന്തരമായി കിഡ്നി മാറ്റിവെക്കണമെന്നും തന്നെക്കൊണ്ട് സാധിക്കാത്തതിനാലാണ് അപേക്ഷിക്കുന്നതെന്നുമായിരുന്നു സേതുലക്ഷ്മി ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്. പൊന്നമ്മ ബാബുവിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്.

സേതു ചേച്ചി എന്റെ കൂടപ്പിറപ്പാണ്. നാടകത്തിൽ അഭിനയിക്കുന്ന നാൾ തൊട്ടേ എനിക്കു ചേച്ചിയെ അറിയാം. അങ്ങനെയുള്ള എന്റെ ചേച്ചി, ക്യാമറയ്ക്കു മുന്നിൽ നിന്ന് കരഞ്ഞ ആനിമിഷമുണ്ടല്ലോ....അതെനിക്ക് സഹിക്കാനായില്ല. കാശ് വാരിയെറിയാനൊന്നും എനിക്കാവില്ല, എന്റെ കൂടപ്പിറപ്പിനു വേണ്ടി, അവരുടെ മകനു വേണ്ടി എനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നത് ഇതാണ്. ഞാനിത് പറയുമ്പോൾ സേതുചേച്ചി എന്നോടു പറഞ്ഞത് കാശിന്റെ കണക്കാണ്.

കാശ് കൊണ്ട് അളക്കാൻ വേണ്ടി മാത്രമേയുള്ളോ ചേച്ചീ നമ്മുടെ ബന്ധം എന്നാണ് ഞാൻ തിരിച്ചു ചോദിച്ചത്. കിഷോർ എന്റെ വൃക്ക സ്വീകരിക്കുന്നതിൽ എന്തെങ്കിലും കുഴപ്പുണ്ടോ എന്നെനിക്കറിയില്ല. എനിക്കു വയസൊക്കെയായില്ലേ....എല്ലാം ഒത്തുവന്നാൽ ഞാനതിന് ഒരുക്കമാണ്. ഞാനവന് വൃക്ക ദാനം ചെയ്യും. ബാക്കി കാര്യങ്ങൾ ഡോക്ടർമാരുേയും ദൈവത്തിന്റേയും കൈയിൽ.' എന്നായിരുന്നു പൊന്നമ്മ ബാബുവിന്റെ അന്ന് നൽകിയ പ്രതികരണം.