കൊച്ചി: ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതിൽ വിവാഹമോചനമായിരുന്നു ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയായതെന്നും വെളിപ്പെടുത്തി നടി ശ്രിന്ദ. വിഷമഘട്ടങ്ങളിൽ എല്ലാത്തിനേയും അതിജീവിക്കാൻ കരുത്തായത് മകന്റെ സാമിപ്യമാണെന്നും ശ്രിന്ദ പറയുന്നു.

'വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊൻപതാം വയസ്സിലായിരുന്നു വിവാഹം കഴിച്ചത്. നാല് വർഷത്തോളം കാത്തിരുന്നതിന് ശേഷം 23ാം വയസ്സിൽ വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാൻ അതിനെ കൈകാര്യം ചെയ്തത്.ജീവിതത്തിൽ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാൻ കാത്തിരുന്നു. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവർക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

അദ്ദേഹം ഇപ്പോൾ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങൾ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.' അർഹാൻ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളിൽ ചേർത്തു പിടിച്ച ശക്തിയാണ് അർഹാൻ. മകന് ജന്മം നൽകിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം.കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കില്ല. എന്നിലെ സ്ത്രീ പൂർണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു.