ന്യൂഡൽഹി:സൗമ്യ വധക്കേസിന്റെ പശ്ചാത്തലത്തിൽ എഡിജിപി: ബി.സന്ധ്യ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുള്ള സ്റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജുവിനെ സന്ദർശിച്ചതു വിവാദമായി. കഴിഞ്ഞ ദിവസം കോടതിയിൽ കേസ് നടപടികൾ കഴിഞ്ഞതിനു ശേഷമായിരുന്നു സന്ധ്യയുടെ സന്ദർശനം.

സൗമ്യ വധക്കേസിൽ വിചാരണക്കോടതിയിൽ വിധി പറഞ്ഞ ജഡ്ജി കെ.രവീന്ദ്ര ബാബുവും സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശും സന്ധ്യയ്ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ രവീന്ദ്രബാബു കോടതിയിൽ മുഴുവൻ സമയവും സന്നിഹിതനായിരുന്നുവെന്നതു നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു.

ജസ്റ്റിസ് കട്ജു നേരത്തെ സംസ്ഥാന സർക്കാരിനു നിയമോപദേശം വാഗ്ദാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുമായി ആലോചിച്ച് അക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണു നിയമമന്ത്രി എ.കെ.ബാലൻ പ്രതികരിച്ചത്. എന്നാൽ, സൗമ്യ കേസിൽ കോടതിവിധിക്കെതിരെ വിവാദ പരാമർശം നടത്തിയ ജസ്റ്റിസ് കട്ജുവിന്റെ ഉപദേശം തേടുന്നത് അനുചിതമാവുമെന്നും അറ്റോർണി ജനറലിനെ സമീപിക്കാമെന്നുമാണു സർക്കാരിന്റെ നിയമോപദേശകർ നിലപാടെടുത്തത്.

സന്ധ്യ സ്റ്റാൻഡിങ് കൗൺസൽമാരെ ഒഴിവാക്കി കട്ജുവിനെ സന്ദർശിക്കാൻ തീരുമാനിച്ചതിന്റെ കാരണം വ്യക്തമല്ല. നിയമമന്ത്രിക്ക് അനൗദ്യോഗികമായി ഉപദേശം നൽകുന്ന ദീപക് പ്രകാശിന്റെ അഭിപ്രായം സ്വീകരിച്ചാണു നടപടിയെന്ന് ആരോപണമുയർന്നിട്ടുണ്ട്. ജസ്റ്റിസ് കട്ജുവിനോടു സന്ധ്യ ഉപദേശസഹായം അഭ്യർത്ഥിച്ചെന്നും സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടാൽ, ഉപദേശം നൽകാമെന്നു മറുപടി ലഭിച്ചെന്നുമാണു സൂചന.