കൊച്ചി: രാജ്യസഭാ സ്ഥാനാർത്ഥിയായി വി മുരളീധരനെ പ്രഖ്യാപിച്ചതിലൂടെ ബിജെപി ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചെന്ന് അഡ്വക്കേറ്റ് എ ജയശങ്കർ. ബിഡിജെഎസ് ആത്മാർഥമായി പിന്താങ്ങിയാൽ പോലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയസാധ്യത കുറവാണെന്നും തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ലെന്നും ജയശങ്കർ തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.

അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഉപ്പോളം വരില്ല, ഉപ്പിലിട്ടത്.

തുഷാർ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നൽകിയത്.

ബിഡിജെഎസ് ആത്മാർഥമായി പിന്താങ്ങിയാൽ പോലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.

വെള്ളാപ്പള്ളി നടേശനാണെങ്കിൽ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാർത്ഥികളിൽ മിടുക്കൻ സഖാവ് സജി ചെറിയാനാണെന്ന് സർട്ടിഫിക്കറ്റും കൊടുത്തു.

ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, സുരേഷ് ഗോപി, അൽഫോൻസ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.

ബിജെപിയുടെ വഞ്ചനയിൽ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എൻഡിഎയിൽ തുടരുമോ അതോ യുഡിഎഫിൽ ചേരുമോ? കേരള കോൺഗ്രസ് മാണി ഗ്രൂപ്പുമായി ചേർന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.