തിരുവനന്തപുരം: വാദിയിൽനിന്നു കൈക്കൂലി വാങ്ങിയ കേസിൽ മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ആറുവർഷം തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻകര കോടതിയിലെ മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഷാജുദീനെയാണു തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2014 ഡിസംബർ ഏഴിലെ സംഭവത്തിലാണു കേസ്. മോഷണമുതലായ സ്വർണം കോടതിയിൽ ഹാജരാക്കുന്നതിൽ നിന്ന് ഒഴിവാക്കാനായി വാദിയിൽനിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണു പിടിയിലായത്. വിചാരണ നടക്കുന്നതിനിടെ ഏഴു കിലോ സ്വർണം കോടതിയിൽ ഹാജരാക്കാതിരിക്കാൻ സ്വർണ വ്യാപാരിയിൽനിന്ന് അഞ്ചു ലക്ഷം രൂപയാണ് അഭിഭാഷകൻ ആവശ്യപ്പെട്ടത്.

വ്യാപാരിയുടെ മക്കൾ ആദ്യ ഗഡുവായി 50,000 രൂപ നൽകി. തർക്കത്തിനൊടുവിൽ മൂന്നു ലക്ഷം കൂടി വേണമെന്നു ഷാജുദീൻ ആവശ്യപ്പെട്ടു. ഇതിനിടെ വിവരം വിജിലൻസിനു ലഭിച്ചു. പാറശാലയിലെ സ്വ!ർണ വ്യാപാരി ഒരു ലക്ഷം രൂപ കോടതിയിലെ പ്രോസിക്യൂട്ടറുടെ ഓഫിസിൽ വച്ചു കൈമാറുന്നതിടെ വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പിടികൂടുകയായിരുന്നു.

ഷാജുദീനെ നെയ്യാറ്റാൻകര കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ കോടതിയിലെ അഭിഭാഷകർ അന്നു ദൃശ്യമാദ്ധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റ ശ്രമം നടത്തി. ഷാജുദീന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതാണ് അഭിഭാഷകരെ പ്രകോപിപ്പിച്ചത്.