തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള അഭിഭാഷകർക്ക് കോടികൾ ചെലവഴിച്ചെന്ന് വിവരാവകാശ റിപ്പോർട്ട്. 2016 മുതൽ 2021 മെയ് 31 വരെയുള്ള കാലയളവിലാണ് ഫീസിനത്തിൽ 5.03 കോടിയിലധികം (5,03,40,000) രൂപ ചെലവഴിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ വിവരാവകാശ മറുപടിയാണ് ഇത്.

അതെ സമയം നിയമമന്ത്രി നിയമസഭയെ അറിയിച്ച കണക്കും വിവരാവകാശ രേഖയും തമ്മിൽ വൈരുധ്യം ഏറെയാണ്. ജൂലൈ 22ന് കെ.കെ രമ എംഎ‍ൽഎയുടെ ചോദ്യത്തിന് നിയമമന്ത്രി പി രാജീവ് 19 കോടിയോളം രൂപ പുറത്തുനിന്നുള്ള അഭിഭാഷകൾക്കായി ചെലവാക്കിയെന്നാണ് സഭയെ അറിയിച്ചിരുന്നത്. ഇത് വിവാദങ്ങൾക്ക് പുതിയ തലം നൽകുന്നു. സഭയെ സർക്കാർ തെറ്റിധരിപ്പിച്ചെന്ന വാദം ചർച്ചയാണ്.

പുറത്തു വന്ന വിവരാവകാശം അനുസരിച്ച് സർക്കാരിനുവേണ്ടി കഴിഞ്ഞ അഞ്ച് വർഷക്കാലം വിവിധ കേസുകൾ വാദിക്കുന്നതിനായി സുപ്രീംകോടതി അഭിഭാഷകരുൾപ്പെടെ പതിനെട്ട് പേരാണ് എത്തിയത്. ഇവരുടെ യാത്രാ ചെലവ് ഉൾപ്പടെയാണ് ഇത്രയും വലിയ തുക ചെലവഴിച്ചത്. ഇവരുടെ വിമാന യാത്രയ്ക്ക് 25 ലക്ഷത്തിലധികം രൂപയും, താമസ-ഭക്ഷണ ചെലവിനായി എട്ടര ലക്ഷവും ചെലവാക്കി

പെരിയ കേസിൽ ഫീസിനത്തിൽ 88 ലക്ഷവും, ഷുഐബ് കേസിൽ 86 ലക്ഷവും അഭിഭാഷക ഫീസിനത്തിലായി നൽകി. അഭിഭാഷകരായ രഞ്ജിത് കുമാർ, മനീന്ദർ സിങ്, പ്രഭാസ് ബജാജ് എന്നിവരാണ് പെരിയ കേസ് കോടതിയിൽ വാദിക്കാനായി പുറത്തുനിന്നെത്തിയത്.

ഷുഐബ് കേസിൽ വിജയ് ഹൻസാരിയ, അമരേന്ദ്ര ശരൺ എന്നിവരും സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായി. അമരേന്ദ്രശരണിന് നൽകേണ്ട 22 ലക്ഷം രൂപ കൈമാറിയിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പുറത്തു നിന്നും വിവിധ കേസുകളിലായി സർക്കാരിന് വേണ്ടി 18 അഭിഭാഷകരാണ് ഹാജരായത്. 34 തവണയാണ് അഭിഭാഷകർ എത്തിയത്. ഇവരുടെ വിമാന യാത്രാ ചെലവ്, ഫീസിന് പുറമേ താമസം അടക്കം ചെലവായ കണക്കുകളും വിവരാവകാശ രേഖയിൽ കൃത്യമായി പറയുന്നുണ്ട്. 2913 ഫയലുകൾ നിയമവകുപ്പിൽ കെട്ടിക്കിടക്കുന്നതായും വിവരാവകാശ രേഖയിൽ പറയുന്നു.

സർക്കാർ അഭിഭാഷകരുണ്ടായിട്ടും സർക്കാർ കേസുകൾ വാദിക്കുന്നതിനായി ഇത്തരത്തിൽ പുറമേ നിന്നും അഭിഭാഷകനെ നിയോഗിക്കേണ്ടി വരുന്നതിന്റെ കാരണമെന്തെന്ന ചോദ്യത്തിന് പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവഹാരങ്ങളിൽ ആ വിഷയങ്ങളിൽ അവഗാഹവും പ്രത്യേക പ്രവർത്തന പരിചയമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗിക്കേണ്ടി വരുമെന്നാണ് നിയമമന്ത്രി അറിയിച്ചത്.