തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയമായെന്ന വിമർശനത്തിന്റെ കാഠിന്യം സോഷ്യൽ മീഡിയയിൽ കൊഴുക്കുകയാണ്. മുഖ്യമന്ത്രിയെ വിമർശിക്കുന്നതിനെ പ്രതിരോധിക്കാൻ വേണ്ടി സൈബർ ലോകത്ത് സി.പി.എം അണികൾ മാധ്യമപ്രവർത്തകരെ കുറ്റം പറയാൻ വേണ്ടി ഹാഷ് ടാഗ് കാമ്പയിനും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിക്കൊണ്ടുള്ള പോസ്റ്റുമായി അഡ്വ. ജയശങ്കർ രംഗത്തെത്തി.

'ബ്രണ്ണൻ കോളേജല്ല വിഴിഞ്ഞം പള്ളി. ആർ.എസ്.എസുകാരല്ല മത്സ്യത്തൊഴിലാളികൾ, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയൻ പൊലീസും ഉണ്ടായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.' ജയശങ്കർ പറയുന്നു.
ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കിൽ എന്തായേനെ കഥ? കാറ്റും കോളും അടങ്ങും മുൻപേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പള്ളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാർക്കൊപ്പം മുട്ടുകുത്തി പ്രാർത്ഥിക്കും, കടലിൽ പോയ അവസാന വള്ളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും. അദ്ദേഹം പറയുന്നു.

ഫേസ്‌ബുക്കിലൂടെയായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ഉമ്മൻജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിൻഡിക്കേറ്റുകാർ പാടിപ്പുകഴ്‌ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങൾ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകൾ കൊണ്ട് നിറയും. രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലിൽ എത്താൻ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയൻ? എന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

ബ്രണ്ണൻ കോളേജല്ല വിഴിഞ്ഞം പള്ളി. ആർ എസ്എസുകാരല്ല മത്സ്യത്തൊഴിലാളികൾ, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയൻ പൊലീസും ഉണ്ടായിരുന്നില്ലെങ്കിൽ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.
ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കിൽ എന്തായേനെ കഥ?

കാറ്റും കോളും അടങ്ങും മുൻപേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പള്ളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാർക്കൊപ്പം മുട്ടുകുത്തി പ്രാർത്ഥിക്കും, കടലിൽ പോയ അവസാന വള്ളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും.

ഉമ്മൻജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിൻഡിക്കേറ്റുകാർ പാടിപ്പുകഴ്‌ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങൾ അടിച്ചുവിടും. കുഞ്ഞൂഞ്ഞിന്റെ തൊപ്പി തൂവലുകൾ കൊണ്ട് നിറയും. രമേശ് ചെന്നിത്തലയ്ക്കു പോലും ആ ലെവലിൽ എത്താൻ കഴിയത്തില്ല. പിന്നെയല്ലേ, പിണറായി വിജയൻ?