ചെന്നൈ: അഭിഭാഷകരിലെ വ്യാജന്മാരെ കണ്ടെത്താൻ നിർദ്ദേശിച്ചത് സുപ്രീംകോടതിയാണ്. ഇതോടെ വക്കീലന്മാരുടെ യോഗ്യതാ പരിശോധന തുടങ്ങി. അങ്ങനെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്ത മുപ്പതിനായിരത്തോളം അഭിഭാഷകരെ പുറത്താക്കാൻ തമിഴ്‌നാട് - പുതുച്ചേരി ബാർ കൗൺസിൽ തീരുമാനം എത്തി. അഭിഭാഷക ക്ഷേമനിധി വിഹിതം അടയ്ക്കാത്ത പതിനായിരത്തോളം പേരെയും പുറത്താക്കും. അതേസമയം, ഇവർ പിഴയോടെ വിഹിതം അടച്ചാൽ നടപടി ഒഴിവാകും.

മൊത്തം 86,000 അഭിഭാഷകരാണു തമിഴ്‌നാട് പുതുച്ചേരി ബാർ കൗൺസിലിൽ എന്റോൾ ചെയ്തിരിക്കുന്നത്. കക്ഷികളിൽനിന്നു പണം വാങ്ങി കോടതിക്കു പുറത്തു കേസുകൾ ഒത്തുതീർപ്പാക്കുന്ന അഭിഭാഷകർക്കെതിരെ മദ്രാസ് ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചതിനു പിന്നാലെ തമിഴ്‌നാട്ടിൽ വ്യാജന്മാർക്കെതിരെ നടപടി തുടങ്ങിയിരുന്നു. വ്യാജ ബിരുദം നേടിയതായി കണ്ടെത്തിയ 742 അഭിഭാഷകരെ നേരത്തെ ബാർ കൗൺസിൽ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പകുതി അഭിഭാഷകർക്കെതിരെ നടപടി വരുന്നത്.

എന്നാൽ, ഇപ്പോഴത്തെ നടപടി സുപ്രീം കോടതി നിർദേശപ്രകാരമാണ്. എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ മാസം 30ന് അകം വ്യാജ അഭിഭാഷകരെ ഒഴിവാക്കി ബാർ കൗൺസിൽ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ മാസം 31ന് അകം തിരഞ്ഞെടുപ്പു നടത്തണം. കേരളത്തിലും പരിശോധന നടന്നു. പക്ഷേ ഇനിയും വ്യാജന്മാരുടെ പട്ടിക കേരളത്തിൽ പുറത്തുവന്നിട്ടില്ല. തട്ടിപ്പുക്കാരെ ഒഴിവാക്കാനാണ് വ്യാജന്മാരെ കണ്ടെത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. എന്നാൽ, കൂടുതൽ സമയം തേടി വിവിധ ബാർ കൗൺസിലുകൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

വ്യാജ അഭിഭാഷകരെ കണ്ടെത്താൻ കർശന നടപടിയുമായി ബാർകൗൺസിൽ ഓഫ് ഇന്ത്യ. ഇതിന്റെ ഭാഗമായി ഈ മാസം 30ന് മുമ്പ് നിയമബിരുദ സർട്ടഫിക്കറ്റുകൾ പരിശോധനയ്ക്ക് ഹാജരാക്കണമെന്നാണ് കേരള ബാർ കൗൺസിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതോടെ വ്യാജ ബിരുദക്കാരും ക്ലാസിൽ ഹാജരാകാതെ അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകർ കുടുങ്ങുമെന്നുറപ്പായി. നിയമബിരുദത്തിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റോ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊവിഷനൽ സർട്ടിഫിക്കറ്റോ ബാർകൗൺസിലിൽ ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിയമ ബിരുദം നേടിയവർ അതത് സർവകലാശാലകളിൽ അയച്ച് ഒറിജിനൽ സർട്ടിഫിക്കറ്റുകളാണ് എന്ന് തെളിയിക്കണം. അഭിഭാഷകരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന സുപ്രിംകോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഇത്തരമൊരു തീരുമാനം നടപ്പാക്കുന്നത്. അഭിഭാഷകരുടെ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഉടൻ പൂർത്തിയാക്കാൻ രാജ്യത്തെ മുഴുവൻ സർവകലാശാലകൾക്കും യുജിസിക്കും അത് സംബന്ധിച്ച് സുപ്രിം കോടതി ഉത്തരവ് നൽകിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ബാർ കൗൺസിൽ രാജ്യത്തെ സംസ്ഥാന ബാർ അസോസിയേഷനുകൾക്ക് നിർദ്ദേശം കൈമാറിയിട്ടുള്ളത്. അഭിഭാഷകരിൽ നിന്നും അസോസിയേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ശേഖരിച്ച് സംസ്ഥാന ബാർ സെക്രട്ടറിമാർക്ക് നൽകണം. രജിസ്റ്റർ നമ്പറും മറ്റു വിവരങ്ങളും ഓരോ അഭിഭാഷകനും രേഖപ്പെടുത്തണം.

എന്റോൾ ചെയ്യുമ്പോൾ പലപ്പോഴും കൃത്യമായ പരിശോധന നടക്കാറില്ല. അതിനാൽ വ്യാജ അഭിഭാഷകരുടെ എണ്ണം കേരളത്തിലടക്കം കൂടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഛത്തീസ്‌ഗഡ്, ഝാർഘണ്ഡ്, ബിഹാർ, തമിഴ്‌നാട്, എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ ബിരുദം വ്യാപകമായി നൽകപ്പെടുന്നത്. അംഗീകാരമില്ലാത്ത ഇത്തരം സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് എന്റോൾ ചെയ്ത ശേഷം പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് വിവരം.