കേരളത്തിലെ സാംസ്‌കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്ഥാവന.

കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ ഷുഹൈബ് എന്നയാളിന്റെ ദുർമരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണം.

ഷുഹൈബ് മരിച്ചു മണിക്കൂറുകൾക്കകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുന്നു. ഷുഹൈബിന്റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണം. കൊലപാതകമാണെങ്കിൽ പ്രതികളെ വിചാരണ നടത്തി വെറുതെവിടണം. ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണം.

ഷുഹൈബിന്റെ മരണവുമായി പാവങ്ങളുടെ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണു താനും.

ആഗോള തലത്തിൽ, ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ദുഷ്പ്രചരണത്തിന്റെ തുടർച്ചയാണ് ഷുഹൈബിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കോലാഹലം. പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

(അഡ്വ. ജയശങ്കർ ഫെയ്‌സ് ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)