തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവനയാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇന്ത്യ അടങ്ങുന്ന ചേരി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നാണ് പാർട്ടി സമ്മേളന വേദികളിൽ കോടിയേരി പ്രസംഗിച്ചത്. ഈ പ്രസംഗത്തിനെതിരെ ബിജെപി നേതാക്കൾ കോടിയേരിക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടെ കോടിയേരിയെ പരിഹസിച്ചു കൊണ്ട് അഡ്വ. ജയശങ്കർ രംഗത്തെത്തി.

ജനകീയ ചൈനയെ തകർക്കാൻ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോർക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല. ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം. -അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു. ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദർശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണെന്നും പരിഹാസ രൂപേണ അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ജനകീയ ചൈന വെറുമൊരു രാജ്യമല്ല, ഒരാശയമാണ്, ആദർശമാണ്, വികാരമാണ്, നമ്മുടെ ചോരയുടെ ചുവപ്പാണ്.

1962ൽ ഇന്ത്യ ചൈനയെ ആക്രമിച്ചു എന്നാണ് നമ്മുടെ പാർട്ടിലൈൻ. ഡാങ്കെയും കൂട്ടരും അത് അംഗീകരിക്കാഞ്ഞതു കൊണ്ടാണ് 64ൽ നമ്മൾ പുതിയ പാർട്ടിയുണ്ടാക്കി സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെയുള്ള സമരം ശക്തമാക്കിയത്. അന്നുമുതൽ ഇന്നുവരെ നമ്മുടെ ശകാരനിഘണ്ടുവിലെ ഏറ്റവും മുഴുത്ത തെറി ഡാങ്കെയിസ്റ്റ് എന്നാണ്.

ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ പുരോഗതിയാണ്, നമ്മുടെ പാർട്ടി ലൈനിന്റെ വിജയമാണ്.

സഖാക്കളേ, സുഹൃത്തുക്കളേ, ജനകീയ ചൈനയെ തകർക്കാൻ അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും ഇന്ത്യയും കൈകോർക്കുകയാണ്. അത് ഒരിക്കലും അനുവദിക്കാനാവില്ല. ചൈനയില്ലെങ്കിൽ നാമില്ല, നമ്മുടെ പാർട്ടിയില്ല.

ചൈനയെ നിലനിർത്താൻ നമ്മൾ ഇന്ത്യയെ തളർത്തണം, വേണ്ടിവന്നാൽ തകർക്കണം.