തിരുവനന്തപുരം: സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർദ്ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് സർക്കാർ കൈക്കൊണ്ടത്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയാണ്. അഡ്വ. ജയശങ്കറും വിമർശനവുമായി രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം കാറു വാങ്ങിയതിനെയും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വിമർശിച്ചു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

മുണ്ടു മുറുക്കി ഉടുക്കണം. കാശില്ല, ഖജനാവ് കാലിയാണ്.

യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എൽഡിഎഫ് മന്ത്രിമാർ. അവർ കൈക്കൂലി വാങ്ങുന്നില്ല. സർക്കാരിൽ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ശമ്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം.

മന്ത്രിമാരേക്കാൾ കഷ്ടമാണ് എംഎൽഎമാരുടെ കാര്യം. അവർക്ക് വെറും 39,000രൂപയേ കിട്ടുന്നുള്ളൂ. അത് 62,000 രൂപയാക്കി പരിഷ്‌കരിക്കണം.

യുഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച പഴഞ്ചൻ കാറുകൾ നമ്മുടെ മന്ത്രിമാർ ഉപയോഗിക്കുന്നത് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തന്നെ അപമാനമാണ്. അതുകൊണ്ട് കാറും മാറ്റി. പുത്തൻ ഇന്നോവ ക്രിസ്റ്റ 25എണ്ണം ഒന്നിച്ചു വാങ്ങി. വലിയ വിലയൊന്നുമില്ല- ഒന്നിന് 26ലക്ഷം മാത്രം.

ഇതൊക്കെ വലിയ ആഡംബരമോ ധൂർത്തോ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആസ്തിക്കും മന്ത്രിമാരുടെ പ്രശസ്തിയും പരിഗണിക്കുമ്പോൾ ഇന്നോവ തീരെ പോരാ, ബെൻസോ ഓഡിയോ വാങ്ങാമായിരുന്നു.

എൽഡിഎഫ് സർക്കാർ സിന്ദാബാദ്!
മിതവ്യയശീലം സിന്ദാബാദ്