തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചറുടെ മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ് ബിൽ പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. മന്ത്രിയുടെ അഴിമതിയിലേക്ക് വിരൽ ചൂണ്ടുന്ന കാര്യങ്ങളാണ് അവരുടെ ഭാഗത്തേക്കെന്നാണ് സംഘപരിവാരുകാർ അടക്കമുള്ളവർ വിമർശിക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ തേടാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും മരുന്നുകളുടെ സ്ഥാനത്ത് ഭക്ഷ്യവസ്തുക്കളുടെ ബില്ലുകൾ കാണിച്ചും പണം സ്വന്തമാക്കിയ നടപടിയാണ് കടുത്ത വിമർശനം ഉയർത്തുന്നത്.

ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെ ടീച്ചറെ പരിഹസിച്ചു കൊണ്ട് അഡ്വ. ജയശങ്കർ രംഗത്തെത്തി. ടീച്ചർ ചെയ്തത് തെറ്റല്ലെന്ന് പറഞ്ഞു കൊണ്ടാണ് വക്കീലിന്റെ പരിഹാസം. ടീച്ചർ 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങിയതിലും ആശുപത്രിയിൽ കിടക്കുമ്പോൾ 7000രൂപ വാടകയുള്ള മുറി ഉപയോഗിച്ചതിലും തെറ്റില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇതിലും വലിയ തെറ്റുകൾ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി മുൻപ് ആഭ്യന്തര മന്ത്രിയായിരിക്കുന്ന വേളയിൽ ചെയ്തിട്ടുണ്ടെന്നും അഡ്വ. ജയശങ്കർ പറഞ്ഞു.

ശൈലജ ടീച്ചർ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉള്ളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ 65വുമല്ലെന്നും അഡ്വ. ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.

ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ബഹു. ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർക്കെതിരെ ആർഎസ്എസ് ചാനൽ ആക്രമണം തുടരുകയാണ്. ടീച്ചർ, പൊതു ഖജനാവിൽ നിന്ന് 29,000രൂപ എടുത്ത് പുതിയ കണ്ണട വാങ്ങി, ആശുപത്രിയിൽ കിടക്കുമ്പോൾ 7000രൂപ വാടകയുള്ള മുറി ഉപയോഗിച്ചു, പഴംപൊരിയും ഉള്ളിവടയും തിന്നതിന്റെ പൈസ സർക്കാരിൽ നിന്ന് എഴുതിയെടുത്തു എന്നൊക്കെയാണ് ആരോപണം.

ഇതൊന്നും വലിയ അഴിമതിയും ധൂർത്തുമാണെന്ന് ആരും പറയില്ല. കാരണം ഇതൊക്കെ എല്ലാ മന്ത്രിമാരും ചെയ്യുന്നതാണ്. ഇപ്പോഴത്തെ KPCC പസിഡന്റ് മുമ്പ് ആദർശ ധീരന്റെ മന്ത്രിസഭയിൽ അംഗമായിരുന്ന കാലത്ത് ഖജനാവിലെ പണമെടുത്ത് ഇഫ്താർ വിരുന്ന് നടത്തി; സിപിഎം സംസ്ഥാന സെക്രട്ടറി ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 28ലക്ഷം മുടക്കി ഔദ്യോഗിക വസതി മോടി പിടിപ്പിച്ചു. അതൊക്കെ വച്ചു നോക്കുമ്പോൾ ഇത് നിസാരമാണ്.

ശൈലജ ടീച്ചർ മിതവ്യയ ശീലക്കാരിയാണെന്നതിന് ജനംടിവി ഹാജരാക്കിയ ബില്ലുതന്നെ തെളിവാണ്. അവർ കഴിച്ചത് കഞ്ഞി, ദോശ, പൊറോട്ട, ഉള്ളിവട, പഴംപൊരി ഒക്കെയാണ്. അല്ലാതെ പിസയും ഹാംബെർഗറും ചിക്കൻ 65വുമല്ല. അനാവശ്യ ആരോപണം ഉന്നയിച്ച ചാനൽ മാപ്പു പറയണം, അല്ലെങ്കിൽ ഭവിഷ്യത്ത് നേരിടേണ്ടി വരും.