തിരുവനന്തപുരം: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി അഡ്വ. എ ജയശങ്കർ. ശബരിമലയിൽ കാര്യങ്ങൾ നേരാംവണ്ണം പോകുമെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും പിണറായി വ്യക്തമാക്കിയതിനെ ട്രോളിയാണ് വക്കീൽ രംഗത്തുവന്നത്.

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും പട്ടാളത്തെ വിളിക്കുമെന്നും ജയശങ്കർ പറയുന്നു. ശബരിമലയിൽ ടിയാനെന്മെൻ സ്‌ക്വയർ ആവർത്തിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

താഴമൺ തന്ത്രിയുടെ തറവാട്ടു മുതലല്ല, ശബരിമല ക്ഷേത്രം. പന്തളം രാജാവിനു സ്ത്രീധനം കിട്ടിയതുമല്ല. അത് ദേവസ്വം ബോർഡിന്റെ സ്വത്താണ്. അതായത് സർക്കാരിന്റെ മാത്രം സ്വത്താണ്.

ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിൽ കെട്ടി നാടുവിട്ടു പോകാനാണ് തന്ത്രിയുടെ പരിപാടിയെങ്കിൽ നടപ്പില്ല. തന്ത്രിയെയും പൂജാരിയെയും പഴയ രാജാവിനെയുമൊക്കെ കൈകാര്യം ചെയ്യാൻ ഈ സർക്കാരിനു കരുത്തുണ്ട്.

സുപ്രീംകോടതി വിധി അന്തിമമാണ്. റിവ്യൂ പെറ്റീഷൻ കൊടുക്കുന്ന പ്രശ്‌നമില്ല. സ്ത്രീ സഖാക്കളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തും.

പതിനെട്ടാം പടിക്കു താഴെ കുത്തിയിരുന്നു ശരണം വിളിച്ച് കവിതയ്ക്കും രഹനയ്ക്കും ദർശനം നിഷേധിച്ച പരികർമികളെ ഉടൻ പിരിച്ചുവിടും. അകാരണമായി ശരണം വിളിക്കുന്നത് നിരോധിക്കും.

മണ്ഡലപൂജയ്ക്ക് നടതുറക്കുമ്പോൾ വീണ്ടും അലമ്പുണ്ടാക്കാനാണ് പരിപാടിയെങ്കിൽ സർക്കാർ കയ്യുംകെട്ടി നോക്കിയിരിക്കില്ല. പട്ടാളത്തെ വിളിക്കും; ശബരിമലയിൽ ടിയാനെന്മെൻ സ്‌ക്വയർ ആവർത്തിക്കും.