ങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദത്തെ പരിഹസിച്ച് അഡ്വ. ജയശങ്കർ രംഗത്ത്. ഫേസ്‌ബുക്ക് കുറിപ്പിലാണ് അദ്ദേഹം കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും സഭയേയും പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

ഭൂമിയിടപാടിന്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് കർദ്ദിനാളിന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്നും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഇപ്പോൾ കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തി കഴിഞ്ഞെന്നുമാണ് ജയശങ്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദം ആളിക്കത്തി; അത്യുന്നത കർദ്ദിനാൾ സ്ഥാനമൊഴിയണം എന്ന ആവശ്യം ശക്തമായി. മെഡിക്കൽ കോളജിനു സ്ഥലം വാങ്ങാൻ ബാങ്കിൽ നിന്ന് കടമെടുത്ത 58കോടി രൂപ തിരിച്ചടക്കാൻ വഴി കാണാതെ, അതിരൂപതയുടെ മറ്റുചില വസ്തുവകകൾ വില്ക്കാൻ തീരുമാനിച്ചിടത്താണ് വിവാദത്തിന്റെ തുടക്കം.

50-60കോടി മാർക്കറ്റുവിലയുള്ള മൂന്നേക്കർ ഭൂമി വിറ്റ് 27കോടി സമാഹരിക്കാൻ ആയിരുന്നു തീരുമാനം. അതിനു ചില ഇടനിലക്കാരെയും ഏർപ്പെടുത്തി. 36ആധാരങ്ങൾ വഴി മൊത്തം വസ്തുവും വിറ്റു. ആധാരത്തിൽ കാണിച്ച വില 13കോടി, അതിരൂപതയുടെ എക്കൗണ്ടിൽ വന്നത് വെറും 9കോടി 31ലക്ഷം.

മതിപ്പുവിലയേക്കാൾ നന്നെ കുറഞ്ഞ വിലയാണ് ആധാരത്തിൽ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, സീപോർട്ട്-എയർപോർട്ട് റോഡിൽ ഭാരതമാതാ കോളേജിന് എതിരെയുള്ള 60.26സെന്റ് സ്ഥലം, 3,99,70,000രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്. സെന്റ് ഒന്നിന് 6,63,292രൂപ. അവിടെ സെന്റിന് 25ലക്ഷം രൂപ മിനിമം കിട്ടും എന്നത് മൂന്നു തരം.

അതുപോകട്ടെ, പരിശുദ്ധ പിതാവിനെ ഇടനിലക്കാർ പറ്റിച്ചു എന്നു കരുതി സമാധാനിക്കാം. പക്ഷേ, ആധാരത്തിൽ കാണുന്ന വിലയും എക്കൗണ്ടിൽ വരാത്തതിന് എന്തു ന്യായം? ഭൂമിയിടപാടിന്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് കർദ്ദിനാളിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. 36ആധാരത്തിലും അതിരൂപതയ്ക്കു വേണ്ടി ഒപ്പിട്ടത് മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയുമാണ്.

അതിരൂപതയിലെ 438വൈദികരും രണ്ട് സഹായ മെത്രാന്മാരും കർദിനാളിന് എതിരാണ്. ഭൂമിവില്പനയിൽ സുതാര്യതയില്ല, ബാങ്കിലെ കടം 84കോടിയായി വർദ്ധിച്ചു എന്നൊക്കെയാണ് ആവലാതി.

കർദ്ദിനാൾ തന്നെ നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ടും അദ്ദേഹത്തിന് എതിരാണ്. അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചുകൂട്ടിയ വൈദിക സമിതി യോഗം പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ സംഭവവികാസം.കർദ്ദിനാളിനെ ഏതാനും അനുയായികൾ അരമനയിൽ തടഞ്ഞു വെച്ചുവത്രെ. നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്: അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഏതാണ്ട് ഒരു കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തി.