കൊച്ചി: കണ്ണട വിവാദത്തിൽ അകപ്പെട്ട നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് എ ജയശങ്കർ. കാട്ടിലെ തടി തേവരുടെ ആന, ഖജനാവിൽ പണമങ്ങനെ കിടന്ന് ഓളം വെട്ടുമ്പോൾ ആരെങ്കിലുമൊക്കെ ചെലവാക്കിയല്ലേ തീരൂവെന്ന് ജയശങ്കർ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.

സഖാവ് ശ്രീരാമൻ വള്ളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാർട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാർട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോൾ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാൻ വിരോധമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിക്കുന്നു. ാേ

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-

നിയമസഭാ സ്പീക്കർ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94 വയസുള്ള അച്യുതാനന്ദൻ വരെ സ്പീക്കറെ സാർ, സാർ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവർ. ശക്തൻ നാടാർ സ്പീക്കറായിരുന്നപ്പോൾ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകൾ അതു വിവാദമായപ്പോൾ, ശക്തൻജി നടുവേദനയാണ് കുനിയാൻ വയ്യ എന്നു പറഞ്ഞു തടിയൂരി.

ഇപ്പോഴിതാ, ശ്രീരാമകൃഷ്ണൻ 49,900 രൂപ വിലയുള്ള കണ്ണട വാങ്ങി. അതു വിവാദമായപ്പോൾ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിന്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താൽമോളജിസ്റ്റ് നിർബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവിൽ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ.

സഖാവ് ശ്രീരാമൻ വള്ളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാർട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിന്റെ തറവാട്ടു മഹത്വവും പാർട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോൾ ഒന്നൊന്നൊര ലക്ഷത്തിന്റെ കണ്ണടയെങ്കിലും വാങ്ങാൻ വിരോധമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനത മുൻനിർത്തി അല്പം മിതത്വം പാലിച്ചതാണ്. വിപ്ലവം ജയിക്കട്ടെ! മിതവ്യയശീലം വെൽവൂതാക!