കൊച്ചി: മുസ്ലിം യുവാക്കൾക്കെതിരെ നിരന്തരമായി ഐഎസ് ബന്ധവും ലൗജിഹാദും ആരോപിച്ച് വ്യാജ പരാതി നൽകിവന്ന ഹൈക്കോടതി അഭിഭാഷകന് തടവു ശിക്ഷ. നിരന്തരം പരാതി നൽകുന്നതിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ജഡ്ജിമാരോട് കയർക്കുകയും ചെയ്തിരുന്നു. അഭിഭാഷകനായ സികെ മോഹനനാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. മൂന്നു മാസം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ. പിഎൻ രവീന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ശിക്ഷാ വിധി.

നാളുകളായി മുസ്ലിം യുവാക്കൾക്കെതിരെ ലൗജിഹാദ്, ഐഎസ് ബന്ധം എന്നിവ ആരോപിച്ച് ഇയാൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തുവരികയായിരുന്നു. തുടർന്ന് ഇത് ശ്രദ്ധയിൽപ്പെട്ട കോടതി മുസ്ലിം യുവാക്കൾക്കെതിരെ പതിവായി വ്യാജ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കാൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു.

കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ നേരിട്ടു ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചെങ്കിലും ഇത് ഇയാൾ കൈപ്പറ്റിയിരുന്നില്ല. ഇതാണ് ശിക്ഷാനടപടിയിലേക്ക് നീങ്ങാൻ കോടതിയെ പ്രേരിപ്പിച്ചത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കണമെന്ന് നിർദ്ദേശിച്ച ശേഷം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു.