മുംബൈ: ലോക്ഡൗൺ കാലത്തെ വിരസതകളെ മാറ്റാൻ പലരും നീലച്ചിത്രങ്ങളെ ആശ്രയിച്ചിരുന്നതായി സമീപകാലത്ത് പല റിപ്പോർട്ടുകളും വന്നിരുന്നു.ഇതിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് രാജ് കുന്ദ്രയുടെ അറസ്റ്റോടെ പുറത്ത് വരുന്നത്.ലോക്ഡൗണിൽ പല വ്യവസായങ്ങളും തകർന്നടിഞ്ഞപ്പോഴും മുംബൈയിൽ നിലചിത്ര നിർമ്മാണം വഴി മറഞ്ഞത് കോടികളാണ്.ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായതും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോ കൈമാറാൻ അവസരം ഒരുങ്ങിയതുമാണ് വ്യവസായത്തെ ഇത്രമേൽ ഹിറ്റാക്കിയത്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തേക്ക് പോലും ഇന്ത്യൻ നിർമ്മിത നിലചിത്രത്തിന് വൻ ഡിമാന്റായിരുന്നുവെന്നാണ് ഇത് വഴി മറിഞ്ഞ കോടികളുടെ കണക്കുകൾ സുചിപ്പിക്കുന്നത്

ഗെഹനവസിഷ്ഠ് മുതൽ പുനംപാണ്ഡെ വഴി രാജിലേക്ക്

കഴിഞ്ഞ ഫെബ്രുവരിയോടെ തന്നെ മുംബൈ കേന്ദ്രീകരിച്ചുള്ള നീലച്ചിത്ര നിർമ്മണത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.സെമിപോൺ വീഡിയോയിലേതടക്കം നായികയായ ഗെഹന വസിഷ്ടിന്റെ അറസ്റ്റോടെയാണ് ഈ ശ്യംഖലെയക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായിത്തുടങ്ങിയത്.മലാഡിനടുത്ത് മഡ് ഐലന്റിലെ ബംഗ്ലാവിൽ പൊലീസ് ഫെബ്രുവരി നാലിന് നടത്തിയ റെയ്‌ഡോടെയാണ് സംഭവം പുറത്തറിയുന്നത്. വെബ് സീരിസിൽ അഭിനയിക്കാനെന്ന പേരിൽ പെൺകുട്ടികളെ കൊണ്ടുവന്ന ശേഷം അശ്ലീല വിഡിയോകൾ ചിത്രീകരിക്കുന്നു എന്ന കേസിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ടാണ് അന്ന് നടി ഗെഹന വസിഷ്ടിനെയും മറ്റ് 5 പേരെയും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരെ അശ്ലീല വിഡിയോ ചെയ്യാൻ പ്രേരിപ്പിച്ചിരുന്നതായും സ്വന്തം വെബ്‌സൈറ്റിൽ പ്രചരിപ്പിക്കുന്നതിനു പുറമേ മറ്റ് അശ്ലീല സൈറ്റുകളിലും ഇവർ പോൺ വിഡിയോ ചിത്രീകരിച്ചു കൈമാറിയിരുന്നതായും വ്യക്തമായിരുന്നു.സ്വന്തം വെബ്‌സൈറ്റിൽ അശ്ലീല വിഡിയോയ്ക്ക് ഗെഹന 2,000 രൂപ സബ്‌സ്‌ക്രിപ്ഷൻ ഈടാക്കിയിരുന്നതായാണ് പൊലീസ് പറഞ്ഞത്. തന്റെ സൈറ്റിൽ എൺപതിലധികം അശ്ലീല വിഡിയോകൾ ഇവർ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായി ഗെഹന പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ ജയിൽ മോചിതയായതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്നാണ് വിവരം.

ഇതിനിടയിലാണ് ഗോവയിൽ വച്ച് അശ്ലീല വിഡിയോ ചിത്രീകരിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അവരെ ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു.ഇതിന്റെ ചുവട് പിടിച്ച് നടത്തിയ അന്വേഷണം ആദ്യമെത്തിയത്
ബോളിവുഡിലെ ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള റോയ ഖാനിലാണ്. അശ്ലീല വിഡിയോ ചിത്രീകരണത്തിനു നേതൃത്വം നൽകിയിരുന്നത് ഇവരാണെന്നായിരുന്നു പൊലീസ് ഭാഷ്യം.ഈ അന്വേഷമാണ് കഴിഞ്ഞ ദിവസത്തെ രാജിന്റെ അറസ്റ്റിലെത്തി നിൽക്കുന്നത്.

എന്നാൽ അറസ്റ്റ് രാജ് കുന്ദ്രയിൽ നിൽക്കില്ലെന്നും അന്വേഷണം കൂടുതൽ പ്രമുഖരിലേക്കു നീളുമെന്നു സൂചന. ഈ വർഷമാദ്യം അശ്ലീല വിഡിയോ നിർമ്മാണവുമായി ബന്ധപ്പെട്ട് മുംബൈ മഡ് ഐലന്റ് കേന്ദ്രീകരിച്ച് പൊലീസ് തുടങ്ങിയ അന്വേഷണത്തിൽ കൂടുതൽ പ്രമുഖർ ഉൾപ്പെടുന്നെന്ന സൂചനയാണ് പുറത്തുവരുന്നത്.

രാജ്കുന്ദ്ര ഒഴുക്കിയത് കോടികൾ

നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര നീലച്ചിത്ര നിർമ്മാണത്തിൽ കോടികൾ മുടക്കിയിരുന്നതായി റിപ്പോർട്ട്. നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ടി. സ്ഥാപനത്തിലാണ് രാജ് കുന്ദ്ര പത്ത് കോടിയോളം രൂപ നിക്ഷേപിച്ചിരുന്നത്. ഈ കമ്പനിയാണ് പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര തുടങ്ങിയവർക്ക് നീലച്ചിത്ര ആപ്പുകൾ നിർമ്മിച്ചുനൽകിയിരുന്നതെന്നും വിവിധ മാധ്യമങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

രാജ് കുന്ദ്രയ്‌ക്കെതിരേ വ്യക്തമായ തെളിവുകൾ ലഭിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് മുംബൈ ക്രൈംബ്രാഞ്ചും പറഞ്ഞു. രാജ് കുന്ദ്രയുംപാർട്ണർമാരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം കേസിലെ പ്രധാന തെളിവുകളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. അറസ്റ്റിലായ ഉമേഷ് കാമത്ത് കുന്ദ്രയുടെ ഓഫീസിൽനിന്ന് നീലച്ചിത്രങ്ങൾ അപ് ലോഡ് ചെയ്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് കുന്ദ്രയെ ചോദ്യം ചെയ്യാൻ ഇന്നലെ ക്രൈംബ്രാഞ്ച് വിളിപ്പിക്കുകയും തുടർന്ന് രാത്രി എട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസിൽ യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിൽ എത്തിയത്. കെന്റിന്റെ എക്‌സിക്യൂട്ടിവ് ഉമേഷ് കാമത്തിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. രാജ് കുന്ദ്രയുടെ കമ്പനിയിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് കാമത്ത് പൊലീസിന് മൊഴി നൽകിയത്. ഇത് രണ്ടാം തവണയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് രാജ് കുന്ദ്രയെ ചോദ്യം ചെയ്തത്.

ഫെബ്രുവരി ആറിൽ ഗെഹന വസിഷ്ട് അറസ്റ്റിലായ കേസിൽ വിഡിയോകൾ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കാമത്തിന്റെ പേരും ഉയർന്നു കേട്ടിരുന്നു. ഗെഹനയുടെ ജിവി പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി ചിത്രീകരിക്കുന്ന അശ്ലീല വിഡിയോ വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചു കൊടുത്തിരുന്നത് ഇയാളാണെന്ന് അന്വേഷണസംഘം അറിയിച്ചു. ഹോട്ട് ഷോട്ട് എന്ന ആപ്പിലാണ് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നത്.

ഇത്തരത്തിൽ എട്ടോളം വിഡിയോകൾ കാമത്ത് ആപ്പിൽ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. രണ്ടു വർഷമായി ഗെഹന വസിഷ്ടിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഉമേഷ് കാമത്ത്. ഇദ്ദേഹം വിദേശത്തെ സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്ത 15 അശ്ലീലചിത്രങ്ങളുടെ വിശദാംശങ്ങൾ പൊലീസ് കണ്ടെത്തി. അര മണിക്കൂർ വീതമുള്ളതാണു ചിത്രങ്ങൾ. ഒരു ചിത്രത്തിന്റെ കൈമാറ്റത്തിന് ഗെഹന വസിഷ്ടിന് 3 ലക്ഷം രൂപയോളം ലഭിച്ചിരുന്നു.

പറയുന്നത് വെബ്‌സീരീസ് ഷൂട്ടെന്ന് പക്ഷെ നടക്കുന്നത്

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈയിലെ നീലച്ചിത്ര റാക്കറ്റിനെ സംബന്ധിച്ച് പൊലീസിൽ പരാതി ലഭിക്കുന്നത്. യുവതികളെയും യുവാക്കളെയും വെബ് സീരിസിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നീലച്ചിത്രങ്ങളിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്നായിരുന്നു പരാതി.പണം യഥേഷം ലഭിക്കുന്നതും പിന്നെ മാനക്കേടുന്നും ഭയന്ന് പലരും വിവരങ്ങൾ മറച്ചുവെച്ചതോടെ നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറംലോകം അറിയാതെപോയി.

നീലച്ചിത്ര റാക്കറ്റിന്റെ ഇരയാണ് താനെന്ന് ചൂണ്ടിക്കാട്ടി നടി സപ്ന സപ്പു നിലവിൽ ബോംബെ ഹൈക്കോടതിയിൽ ഹർജി ഫയൽചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിപേർ തന്നെ മാനസികമായി ചൂഷണം ചെയ്‌തെന്നും അപമാനിച്ചെന്നും ആരോപിച്ച് മുംബൈ സൈബർ ക്രൈം സെല്ലിനും ഇവർ പരാതി നൽകിയിട്ടുണ്ട്.

എന്നാൽ, രാജ് കുന്ദ്ര ഉൾപ്പെടെയുള്ളവർ ഇവിടെ കുറ്റകരമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രതികളുടെ അഭിഭാഷകരുടെ വാദം. നീലച്ചിത്രങ്ങളിൽ അഭിനയിച്ചവർ മുതിർന്നവരാണെന്നും വ്യക്തമായ കരാർ ഒപ്പുവെച്ച് സമ്മതത്തോടെയാണ് ഇവർ അഭിനയിച്ചിട്ടുള്ളതെന്നും അഭിഭാഷകർ പറഞ്ഞു.

വ്യവസായം തഴച്ചുവളർന്നത് ലോക്ഡൗണിലെ വിരസതയിൽ

ലോക്ഡൗണിലെ വിരസതായാണ് വ്യവസായത്തെ ഇത്രമേൽ വളരാൻ സഹായിച്ച ഒരു ഘടകം.അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകളുടെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടേയും വൻ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറയുന്നത്.

കഴിഞ്ഞ വർഷം നിരവധി ആപ്പുകളും വെബ് പോർട്ടലുകളും അവരുടെ സ്ട്രീമിങ് പ്ലാറ്റ്ഫോമിൽ സെമി അശ്ലീല വിഡിയോകൾ കാണുന്നതിന് സബ്സ്‌ക്രിപ്ഷൻ ഈടാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകുകയും ചെയ്യുന്നുണ്ട്.