ന്യൂഡൽഹി: ഇന്ത്യയിലെ മതേതതരത്വത്തെക്കുറിച്ച് സാധാരണക്കാർ സംശയം പ്രകടിപ്പിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയിൽ ഒരു ജഡ്ജി തന്നെ അതിനെ വിമർശിച്ചാലോ? വിഭജനത്തിനുശേഷം പാക്കിസ്ഥാൻ മുസ്ലിം രാഷ്ട്രമായതുപോലെ ഇന്ത്യ ഹിന്ദുരാഷ്ട്രമാകേണ്ടിയിരുന്നുവെന്നാണ് ജഡ്ജിയുടെ കണ്ടെത്തൽ. മേഘാലയ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്.ആർ. സെന്നാണ് വിവാദമായ പ്രസ്താവന നടത്തിയത്. സ്ഥിരതാമസക്കാരനാണെന്ന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെതിരേ അമോൻ റാണയെന്നയാൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജഡ്ജിയുടെ പ്രസ്താവന.

വിഭജനം മതത്തിന്റെ പേരിലായിരുന്നു. ആ നിലയ്ക്ക് ഇന്ത്യ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കേണ്ടതായിരരുന്നു. എന്നാൽ, അത് മതേതരമായി നിലകൊള്ളാനാണ് തീരുമാനിച്ചത്-ജസ്റ്റിസ് സെൻ പറഞ്ഞു. മേഘാലയ ഹൈക്കോടതിയിലെ ഏക ജഡ്ജിയായ ജസ്റ്റിസ് സെൻ വിധിന്യായത്തിനിടെ വിവാദപരമായ വേറെയും പ്രസ്താവനകൾ നടത്തി.

ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ അത് ഇന്ത്യയുടെയും ലോകത്തിന്റെയും അവസാനമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടുപോകാൻ നരേന്ദ്ര മോദി സർക്കാരിന് മാത്രമേ സാധിക്കൂ എന്നെനിക്കുറപ്പാണ്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അതിനെ പിന്തുണയ്ക്കുമെന്നും ദേശീയ താത്പര്യങ്ങൾക്കയി പ്രവർത്തിക്കുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഭരണഘടനയെയും നിയമത്തെയും അംഗീകരിക്കാത്ത ആർക്കും ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ വ്യക്തികൾക്കും ബാധകമായ ഏകനിയമം നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു. ആദ്യം ഇന്ത്യക്കാരനാണെന്ന ധാരണ എല്ലാവരിലും വരണം. അതിനുശേഷമേ മതവും ജാതിയുമൊക്കെ വരാവൂ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഏറ്റവും കൂടുതൽ ചോരയൊഴുക്കിയതും ത്യാഗം സഹിച്ചതും ഹിന്ദുക്കളും സിഖുകാരുമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെന്നത് ലോകത്തെ വലിയ രാജ്യങ്ങളിലൊന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്ന് പാക്കിസ്ഥാനെന്നോ ബംഗ്ലാദേശെന്നോ അഫ്ഗാനിസ്ഥാനെന്നോ ഉള്ള സങ്കൽപം പോലുമില്ല. ഇവിടമെല്ലാം ഭരിച്ചിരുന്നത് ഹിന്ദു രാജാക്കന്മാരായിരുന്നു. പിന്നീടാണ് മുഗളന്മാർ രംഗപ്രവേശം ചെയ്യുന്നതും നാട്ടുരാജ്യങ്ങളൊക്കെ പിടിച്ചെടുത്ത് അവരുടെ ഭരണം കൊണ്ടുവന്നതും. ഇവിടുത്തെ നിയമങ്ങൾക്ക് വിധേയമായി തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്ലീങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അവസരമുണ്ടാക്കണമെന്നും അദ്ദേഹം വിധിപ്രസ്താവത്തിൽ ആവശ്യപ്പെട്ടു.