- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം ഇടുക്കിലെ ജില്ലകളിലെ കലാകായിക രംഗങ്ങളിൽ നിറസാന്നിദ്ധ്യം; സർക്കാർ സർവ്വീസിലിരിക്കെ തന്നെ അഴിമതി വിരുദ്ധപോരാട്ടങ്ങളിൽ സജീവമായി; നാല് തലമുറകളെ ഒരുമിച്ചു നിർത്തിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപം; കടനാടുകാരുടെ സ്വന്തം പാപ്പച്ചായി ഓർമ്മയാകുമ്പോൾ

കോട്ടയം: നാല് തലമുറകളെ ഒരുമിച്ചു നിർത്തിയ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആൾരൂപമായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച അഗസ്റ്റിൻ ജോസഫ് തച്ചാമ്പുറത്ത് എന്ന കടനാട് കാരുടെ സ്വന്തം പാപ്പച്ചായി.സർക്കാർ സർവ്വീസിൽ ഇരുന്നുകൊണ്ട് തന്നെ അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളിൽ മുൻനിരയിലായിരുന്നു പാപ്പച്ചായി.ഇ പോരാട്ടവീര്യമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. സർവ്വീസിലേതുൾപ്പടെ അഴിമതിക്കെതിരെ പോരാടുമ്പോൾ തന്റെ പേരിലോ പ്രവൃത്തിയിലോ അഴിമതിയുടെ കറപുരളാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.അതുകൊണ്ട് തന്നെയാവണം ഇത്തരമൊരു പോരാട്ടത്തിൽ അദ്ദേഹത്തിന് മുൻപന്തിയിൽ നിൽക്കാനായതും.തന്റെ സർവ്വീസ് കൊണ്ടാണ് തന്റെ ആശയങ്ങളെ അദ്ദേഹം മറ്റുള്ളവർക്ക് മുന്നിൽ അടിവരയിട്ട് അവതരിപ്പിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ എന്ന പരിമിതികൾക്കിടയിലും കോട്ടയം ഇടുക്കി ജില്ലകളിലെ കലാകായിക രംഗങ്ങളിൽ പ്രതിഭ തെളിയിച്ച സമുന്നത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.1955 മുതൽ അമച്ച്വർ നാടക വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നടൻ സംവിധായകൻ രചയിതാവ് എന്നീ നിലകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം പാലാ ദീപ്തി തീയേറ്റർസ്‌ന്റെ മുൻനിര സംഘാടകനും നടനും ആയിരുന്നു.
ഞാൻ കോടീശ്വരൻ എന്ന സിനിമയിലൂടെ വെള്ളിത്തിര യിലേക്കും പാപ്പച്ചായി ചുവടുവെച്ചു.കേരള കാർഷിക സർവകലാശാല വോളിബാൾ ടീമിൽ അംഗമായിരുന്ന പാപ്പച്ചായി കോട്ടയം ഇടുക്കി ജില്ലകളിൽ നിരവധി വോളിബാൾ ടൂർണമെന്റുകൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. എലിവാലി, കടനാട്, കൊല്ലപ്പള്ളി, രാമപുരം, പെരുനിലം എന്നീ ടീമുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. നല്ലൊരു കർഷകൻ കൂടിയായിരുന്ന പാപ്പച്ചായി നിരവധി കാർഷിക സെമിനാറുകൾക്കും ക്ലാസുകൾക്കും നേതൃത്വം നൽകിയിട്ടുണ്ട്. മികച്ച വാഗ്മിയുമായിരുന്നു.
കടനാട് പഞ്ചായത്തിലെ ആദ്യകാല പ്രഫഷണൽ ഡിഗ്രി ഹോൾഡേഴ്‌സിൽ ഒരാളാണ് കാർഷിക ബിരുദധാരിയായ പാപ്പച്ചായി. കൃഷിവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ച അദ്ദേഹം പെന്ഷനേഴ്‌സ് യൂണിയൻ, സഫലം 55+, സീനിയർ സിറ്റിസൺസ് ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അമരക്കാരൻ എന്ന നിലയിൽ അനേകം സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.കനവഭാരത വേദിയുടെ മുന്നണി പോരാളികളിൽ ഒരാളായിരുന്നു. കാർഷിക ക്വിസ് മാസ്റ്റർ എന്ന നിലയിൽ പ്രസിദ്ധനായിരുന്ന അദ്ദേഹം തൊടുപുഴ കാർഷിക മേളയുടെ സംഘാടകൻ കൂടിയായിരുന്നു.
പ്രായോഗികതയിലൂന്നിയ സമീപനങ്ങളാണ് കാർഷിക മേഖലയിൽ അദ്ദേഹം നൽകിയ സംഭാവനകളെ ശ്രദ്ധേയമാക്കുന്നത്. ശാസ്ത്രീയമായ കാഴ്‌ച്ചാപ്പാടുകളെ സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് പ്രത്യേക ചാതുര്യമുണ്ടായിരുന്നു. നിരവധി ആനുകാലികങ്ങളിൽ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.86 ാം വയസ്സിൽ കാൻസറിന് കീഴടങ്ങി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്നലെയായിരുന്നു അന്ത്യം


