ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയ്ക്ക് പുതിയ മാനദണ്ഡവുമായി എഎസിസി രംഗത്ത്. കേരളത്തിലെ 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന് എഐസിസി നിർദ്ദേശിച്ചു. ഡിസിസി പ്രസിഡന്റുമാരായി യുവാക്കളെ കൊണ്ടുവരണമെന്നും രാഷ്ട്രീയ പരിചയത്തിന്റെയും പ്രവർത്തന പരിചയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം നിയമനമെന്നുമാണ് എഐസിസിയുടെ നിർദ്ദേശം.

ഗ്രൂപ്പ് നോമിനികളെ ഒരുകാരണവശാലും പരിഗണിക്കരുതെന്നും നിർദ്ദേശമുണ്ട്. ഇനി മുതൽ 60 വയസിന് മുകളിലുള്ളവരെ ഡിസിസി അധ്യക്ഷരായി പരിഗണിക്കില്ല. കൂടാതെ രാഷ്ട്രീയത്തിന് അതീതമായി പൊതുജന സ്വീകാര്യത വേണം. ബൂത്ത്, മണ്ഡലം, ബ്ലോക്ക് തലങ്ങളിലുള്ള പ്രവർത്തന മികവ് കൂടി കണക്കിലെടുത്താകും ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്.

ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ ശനിയാഴ്ച ചേരുന്ന എഐസിസി രാഷ്ട്രീയകാര്യ സമിതിയിലുണ്ടാവും. ഇന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായി കെ.വി.തോമസ് എംപി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ എഐസിസിയുടെ നിർദ്ദേശങ്ങൾ വാസ്‌നിക് അറിയിച്ചിട്ടുണ്. ഇക്കാര്യം കേന്ദ്ര നേതൃത്വം ഔദ്യോഗികമായി കെപിസിസിയെ അറിയിക്കുകയും ചെയ്യും.