ന്യൂഡൽഹി: വാക്സിനെടുത്ത ശേഷം കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. പ്രതിരോധ കുത്തിവയ്‌പ്പ് എടുത്ത ശേഷം 2021 ഏപ്രിൽ - മെയ് മാസങ്ങളിൽ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്നാണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിൽ പറയുന്നത്. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ. പൂർണമായും വാക്സിൻ കുത്തിവച്ചവരിൽ ഒരു ചെറിയ ശതമാനം പേർ രോഗ ബാധിതതർ ആകുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ കോവിഡ് ബാധിച്ചു മരിക്കുകയോ ചെയ്തേക്കാം എന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ ഏപ്രിൽ - മെയ് മാസങ്ങളിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ഡൽഹിയിലെ എയിംസ് നടത്തിയ പഠനത്തിൽ വാക്സിനെടുത്ത ഒരാളും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വാക്സിൻ എടുത്തവരിൽ ഒരാൾക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാൽ മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങൾ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.