ന്യൂഡൽഹി: ഓരോ രാജ്യത്തിന്റെയും അഭിമാന ചിഹ്നങ്ങളിലൊന്നാണ് ആ രാജ്യത്തെ ദേശീയ വിമാനക്കമ്പനി. എയർ ഇന്ത്യ അങ്ങനെയായിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടുപോകുന്ന എയർ ഇന്ത്യ ഇന്ന് രാജ്യത്തിനാകെ ബാധ്യതയായി മാറുകയാണ്. മാസം 250 കോടി രൂപ വീതം നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങൾ വിജയിക്കാത്തതും ഈ സാമ്പത്തിക പ്രതിസന്ധി കൊണ്ടുതന്നെ.

ഓരോ മാസവും വരുന്ന കടം അറ്റകുറ്റപ്പണിക്കുപോലും മാർഗമില്ലാത്ത അവസ്ഥയിലേക്കാണ് എയർ ഇന്ത്യയെ നയിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2011 മുതൽ തുടരുന്ന സാമ്പത്തിക പ്രതിസന്ധി ദൈനംദിന പ്രവർത്തനങ്ങളെപ്പോലും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെമ്മും പി.എ.സിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയൻ അദ്ധ്യക്ഷനായ സമിതി പാർലമെന്ററി സമിതി ഈ നീക്കത്തെ എതിർത്തിരുന്നു. എന്നാൽ ഡെറിക്കിന്റെ എതിർപ്പ് സമിതിയിലെ എൻഡിഎ എംപിമാർ തള്ളുകയും ഓഹരി വിറ്റഴിക്കലുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ, എയർ ഇന്ത്യയെ ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ലെന്ന് മാത്രം.