തിരുവനന്തപുരം: ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറയാൻ വിളിച്ച സ്ത്രീയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളീയ സമൂഹത്തിന് അപമാനമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷയെ പുറത്താക്കണമെന്നും എഐഎസ്എഫ് ഫേസ്‌ബുക്കിലൂടെ ആവശ്യപ്പെട്ടു.

സ്ത്രീ ശാക്തീകരണമെന്ന മഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടെ പ്രവർത്തിക്കുവാൻ രൂപീകരിച്ച കമ്മീഷന്റെ അദ്ധ്യക്ഷ താനിരിക്കുന്ന പദവിയുടെ മഹത്തരമായ മൂല്യം ഉൾക്കൊള്ളാതെയുള്ള സമീപനമാണ് പരാതിക്കാരിയോട് സ്വീകരികച്ചത്.ആശ്രയമാകേണ്ടവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് വളരെ ഗൗരവ്വതരമായാണ് കാണേണ്ടത്.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നതിന് പകരം പരാതിക്കാരെ അപമാനിക്കുവാൻ ശ്രമിക്കുന്ന അദ്ധ്യക്ഷ തുടർന്നും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ല . വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീറും സെക്രട്ടറി ജെ അരുൺ ബാബുവും പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

സ്വകാര്യ ചാനലിന്റെ ഫോൺ ഇൻ പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്‌ക് എന്നതിൽ പങ്കെടുക്കവെ ജോസഫൈൻ നടത്തിയ പരാമർശമാണ് വിവാദമായത്. ഭർത്താവും ഭർതൃമാതാവും ചേർന്ന് തന്നെ പീഡിപ്പിക്കുകയാണെന്നും എവിടെയും പരാതി നൽകിയിട്ടില്ലെന്നും പറഞ്ഞ യുവതിയോട് 'എന്നാൽ പിന്നെ അനുഭവിച്ചോട്ടാ' എന്നായിരുന്നു ജോസഫൈന്റെ മറുപടി.

എന്നാൽ യുവതിയോട് 'അനുഭവിച്ചോളു' എന്ന് പറഞ്ഞത് മോശം അർഥത്തിലല്ലെന്ന് ജോസഫൈൻ ഇന്ന് പ്രതികരിച്ചിരുന്നു. പൊലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.