കൊച്ചി: രാജ്യദ്രോഹ കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന് ഐഷാ സുൽത്താന ഹൈക്കോടതിയിൽ. പൊലീസ് പിടിച്ചെടുത്ത തന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഗുജറാത്തിലേക്ക് അയച്ച സംഭവത്തിൽ ദുരൂഹതയുണ്ട്. വ്യാജ തെളിവുകൾ നിർമ്മിക്കാനാണോ ഇങ്ങനെ ചെയ്തതെന്ന് സംശയിക്കുന്നുവെന്നും ഐഷ സുൽത്താന ഹൈക്കോടതിയെ അറിയിച്ചു.

ലക്ഷദ്വീപ് ഭരണകൂടം കോടതിയിൽ ഉന്നയിച്ച വാദങ്ങൾ തള്ളിയ ആയിഷ സുൽത്താന വാട്സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തുവെന്ന വാദം വ്യാജമാണെന്ന് വ്യക്തമാക്കി. വാട്സാപ്പ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചാനൽ ചർച്ച നടക്കുന്ന സമയം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഐഷ കോടതിയെ ധരിപ്പിച്ചു.

ബയോവെപ്പൺ പരാമർശത്തിൽ ഗൂഢാലോചനയുണ്ടെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആരോപണം തെറ്റാണെന്നും പരാമർശത്തിന് മുൻപ് ആരുമായും ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും സത്യാവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ആവശ്യപ്പെട്ട മുറയ്ക്ക് നൽകിയിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിച്ചിരുന്നുവെന്നും ഐഷ പറയുന്നു. പ്രവാസികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചത് ജീവകാരുണ്യ പ്രവർത്തനത്തിനാണെന്നും കോടതിയിൽ വിശദീകരിച്ചിട്ടുണ്ട്.