റായ്പൂർ: രാഹുൽ എഐസിസി പ്രസിഡന്റ് ആകുമെന്ന വാർത്തയോടു തണുത്ത പ്രതികരണവുമായി ദേശീയ രാഷ്ട്രീയം. കോൺഗ്രസിൽ അവശേഷിക്കുന്ന ഏക നല്ല നേതാവെന്ന വിശേഷണമുള്ള അജിത് ജോഗിയും പാർട്ടി വിടുന്നു.

അജിത് ജോഗിയുടെ രാജി ഛത്തീസ്‌ഗഢിൽ കോൺഗ്രസിനെ നാമാവശേഷമാക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുതിർന്ന കോൺഗ്രസ് നേതാവായ അജിത് ഛത്തീസ്‌ഗഡ് മുൻ മുഖ്യമന്ത്രി കൂടിയാണ്.

അടുത്ത തിങ്കളാഴ്ച അദ്ദേഹത്തിന്റെ പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകും. പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് പുതിയ പാർട്ടി രൂപീകരിക്കുന്നത്. അതേസമയം, രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കുന്നതിനോടുള്ള എതിർപ്പാണ് ജോഗി പാർട്ടി വിടുന്നതിന് പിന്നിലെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഛത്തീസ്‌ഗഢിലെ കോൺഗ്രസ് നേതൃത്വം മുഖ്യമന്ത്രി രമൺസിങ്ങിന്റെ ബി ടീം ആയാണ് പ്രവർത്തിക്കുന്നതെന്നും ബിജെപി സർക്കാരിനെ താഴെയിറക്കുകയാണ് തന്റെ ലക്ഷ്യമെന്നും അജിത് ജോഗി വ്യക്തമാക്കി. ഛത്തീസ്‌ഗഢ് സംസ്ഥാനത്തിന്റെ പ്രഥമ മുഖ്യമന്ത്രിയായ അജിത് ജോഗി നിലവിൽ കോൺഗ്രസിന്റെ പട്ടികവർഗ വിഭാഗത്തിന്റെ അധ്യക്ഷനാണ്.