ചെന്നൈ: നിരവധി പോരാട്ടങ്ങൾ സധൈര്യം നേരിട്ട വ്യക്തിയും സമകാലികരിൽ ഏറ്റവും തലയെടുപ്പുള്ള നേതാവുമായിരന്നു ജയലളിതയെന്നു നടൻ അജിത് കുമാർ. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ബൾഗേറിയയിൽ ആയതിനാൽ മരണാനന്തര ചടങ്ങുകൾക്കു നേരിട്ട് എത്താൻ കഴിയാത്ത അജിത് കുമാർ സന്ദേശത്തിലൂടെയാണു പുരട്ചി തലൈവിയെ അനുസ്മരിച്ചത്.

'നമുക്കെല്ലാം സ്നേഹബഹുമാനങ്ങളുള്ള പുരട്ചി തലൈവി അമ്മയുടെ വിയോഗത്തിൽ തമിഴ്‌നാട്ടിലെ സഹോദരങ്ങളോടും എഐഎഡിഎംകെ അണികളോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു. അവരുടെ തിരിച്ചുവരവിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു നാം. വിയോഗവാർത്ത എനിക്കൊരു ആഘാതമായിരുന്നു. അവരുടെ ആത്മാവിന് നിത്യശാന്തി ഉണ്ടാവട്ടെ.' തീവ്രദുഃഖത്തിന്റെ ഈ സമയത്ത് സർവ്വേശ്വരൻ നമുക്ക് ശക്തി പകരട്ടെയെന്നും അജിത് കുറിച്ചു.

ജയലളിതയുടെ പിൻഗാമി ആരെന്ന ചർച്ചയിൽ രജനീകാന്തിനൊപ്പം അജിത്തിന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്. ഇതിനിടെയാണ് അജിത്തിന്റെ അനുസ്മരണക്കുറിപ്പും പുറത്തുവന്നത്. നേരത്തെ രജനീകാന്ത് ജയയുടെ മൃതദേഹത്തിൽ അന്തിമോപചാരങ്ങൾ അർപ്പിച്ചിരുന്നു.

തമിഴ്‌നാടിന്റെ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിൽ നിന്നുള്ള പ്രമുഖരെല്ലാം തമിഴകത്തിന്റെ 'അമ്മ'യ്ക്ക് നേരിട്ട് അന്ത്യോപചാരം അർപ്പിക്കാൻ രാജാജി ഹാളിലെത്തി. എന്നാൽ, അജിത് എത്താതിരുന്നതു ചർച്ചയായിരുന്നു. തുടർന്നാണ് അജിത്തിന്റെ അനുസ്മരണക്കുറിപ്പു പുറത്തുവന്നത്.