ജയ്പുർ: 2007ലെ അജ്മീർ ദർഗ സ്ഫോടനക്കേസിൽ ആർഎസ്എസ് ബന്ധമുള്ള പ്രവർത്തകരായ ദേവേന്ദ്ര ഗുപ്ത, ഭാവേഷ് പട്ടേൽ എന്നിവർക്ക് ജിവപര്യന്തം തടവ് ശിക്ഷ. ജെയ്പൂരിലെ എൻഐഎ കോടതിയാണ് ഇവർക്ക് ശിക്ഷവിധിച്ചത്. 

മാർച്ച് എട്ടിന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായിരുന്ന സ്വാമി അസീമാന്ദയെ കോടതി വെറുതെ വിട്ടിരുന്നു. മറ്റൊരു പ്രതിയായ സുനിൽ ജോഷി കൊല്ലപ്പെട്ടതിനാൽ പ്രതിപ്പട്ടികയിൽ നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു.

ഗൂഢാലോചന, മതവിദ്വേഷം പ്രചരിപ്പിക്കൽ, സ്ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ. 2007 ഒക്ടോബർ 11നാണ് ഖ്വാജാ മൊയ്തീൻ ചിസ്തിയുടെ ദർഗയ്ക്ക് സമീപം സ്ഫോടനം നടന്നത്. സംഭവത്തിൽ മൂന്ന് തീർത്ഥാടകർ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

തീവ്ര ഹിന്ദുത്വ പ്രവർത്തകനായ സുനിൽ ജോഷിയും ദേവേന്ദ്ര ഗുപ്തയും ചേർന്നാണ് പദ്ധതിയിട്ടതെന്നും സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചത് ഭവേഷ് ഭായ് പട്ടേലാണെന്നും പ്രത്യേക എൻഐഎ കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന, മതവിദ്വേഷം പ്രചരിപ്പിക്കൽ, സ്‌ഫോടകവസ്തു നിയമം, യുഎപിഎ തുടങ്ങിയവയാണ് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ.

രാജസ്ഥാൻ ഭീകര വിരുദ്ധ സ്‌ക്വാഡ് അന്വേഷിച്ച കേസ് പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു. കേസിൽ 149 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസുമായി ബന്ധപ്പെട്ട് 459 രേഖകളും കോടതി പരിശോധിച്ചു.

78 വയസുകാരനായ സ്വാമി അസീമാനന്ദയെ എൻഐഎ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ സൂത്രധാരനായാണ് അസീമാനന്ദയെ പ്രതി ചേർത്തിരുന്നത്. 2010ൽ ആണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് അന്വേഷണസംഘം വിലയിരുത്തിയ അസീമാനന്ദയെ ജയിലിലടച്ചത്. മാർച്ചിലാണ് എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയത്.